‘കോൺഗ്രസ് പ്രകടന പത്രിക കോപ്പിയടിച്ചു’: കേന്ദ്ര ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങളിൽ ധനമന്ത്രിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കോൺഗ്രസ് വിമർശനം. രാജ്യത്തെ ഒരു കോടിയോളം വരുന്ന യുവാക്കൾക്ക് 500 ഓളം പ്രധാന കമ്പനികളിൽ ഒരു വർഷം ഇന്റേൺഷിപ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതിയടക്കം തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് കോൺഗ്രസ് അവകാശപ്പെട്ടു. കോർപ്പറേറ്റ് കമ്പനികൾക്ക് തൊഴിൽ അനുബന്ധ നികുതിയിളവുകൾ, യുവാക്കൾക്കുള്ള ഇന്റേൺഷിപ് പദ്ധതി, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, എയ്ഞ്ചൽ ടാക്സ് തുടങ്ങിയ നിർദേശങ്ങൾ കോൺഗ്രസ് പ്രകടന പത്രികയിൽ നിന്ന് ധനമന്ത്രി കടം കൊണ്ടതാണെന്നാണ് പരിഹാസം.
തങ്ങൾ അധികാരത്തിലെത്തിയാൽ അപ്രന്റീസ്ഷിപ് നിയമം കൊണ്ടുവരുമെന്നാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പറഞ്ഞിരുന്നത്. ഡിപ്ലോമ, ബിരുദ ധാരികളായ 25 വയസ്സിൽ താഴെയുള്ളവർക്ക് ഏതെങ്കിലും ഒരു സ്വകാര്യ കമ്പനിയിലോ പൊതുമേഖലാ സ്ഥാപനത്തിലോ ഒരു വർഷത്തേക്ക് ആദ്യത്തെ ജോലി ഉറപ്പാക്കുന്നതായിരുന്നു ഈ പദ്ധതി. ഇതിലൂടെ ഒരു വർഷം കൊണ്ട് ഒരു ലക്ഷം രൂപ വരുമാനം യുവാക്കൾക്ക് നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. ഇതാണ് കേന്ദ്ര ബജറ്റിൽ മുഖം മാറി ഇന്റേൺഷിപ് പദ്ധതിയായതെന്ന് കോൺഗ്രസ് വിമർശിക്കുന്നു. ധനമന്ത്രി ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ ഇത് തങ്ങളുടെ വാഗ്ദാനമെന്ന് അവകാശപ്പെട്ട് ബഹളം വെച്ചിരുന്നു. ഇത് വാർത്ത തലക്കെട്ടിനു വേണ്ടി മാത്രമുള്ള പ്രഖ്യാപനമാണെന്നും തങ്ങളുടേത് പോലെ യുവാക്കൾക്ക് ആദ്യത്തെ ജോലി ഉറപ്പു നൽകുന്ന പദ്ധതി അല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന സെക്ടറുകളിൽ കോർപ്പറേറ്റ് കമ്പനികൾക്ക് തൊഴിൽ അനുബന്ധ ഇൻസെന്റീവ് പ്രഖ്യാപിക്കും എന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ ഇത്തരം മൂന്നു പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സെക്ടറുകളിലും പുതുതായി ജോലിക്ക് ചേരുന്നവർക്ക് ആദ്യത്തെ മാസത്തെ ശമ്പളം നൽകുമെന്ന പ്രഖ്യാപനമാണ് ഇതിൽ ആദ്യത്തേത്. മാനുഫാക്ചറിംഗ് സെക്ടറിൽ തൊഴിൽ പരിചയമില്ലാത്തവരെ ജോലിക്ക് എടുക്കുകയാണെങ്കിൽ, നാലു വർഷത്തേക്ക് തൊഴിൽ ദാതാവിനും തൊഴിലാളിക്കും വേണ്ടിയുള്ള ഇപിഎഫ്ഒ വിഹിതം കേന്ദ്രസർക്കാർ നൽകുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഇത് 30 ലക്ഷം യുവാക്കൾക്കും അവരെ നിയമിക്കുന്ന കമ്പനികൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഒരുലക്ഷത്തിൽ താഴെ പ്രതിമാസ വരുമാനമുള്ള എല്ലാ തൊഴിലുകൾക്കും കമ്പനികൾക്ക് നൽകുന്ന ആനുകൂല്യമാണ് മൂന്നാമത്തേത്. തൊഴിലാളിയുടെ പേരിൽ ഇപിഎഫ്ഒ യിൽ കമ്പനികൾ അടക്കുന്ന വിഹിതം തിരിച്ചു നൽകും എന്നതാണ് പ്രഖ്യാപനം. ഒരു തൊഴിലാളിക്ക് ഒരു മാസം 3000 രൂപ വരെ എന്ന കണക്കിൽ കേന്ദ്രസർക്കാർ പണം കമ്പനികൾക്ക് മടക്കി നൽകും.
ഓരോ ജില്ലയിലും കുറഞ്ഞത് ഒന്ന് എന്ന നിലയിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കായി സാവിത്രി ഭായ് ഫുലെ ഹോസ്റ്റലുകൾ സംസ്ഥാന സർക്കാരുമായി ചേർന്ന സ്ഥാപിക്കും എന്നായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതേ പദ്ധതി സമാനമായ നിലയിൽ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപ സഹായവുമായി വരുന്ന ഏഞ്ചൽ ഇൻവെസ്റ്റേഴ്സിന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിരിക്കുന്ന നികുതിയിളവാണ് മറ്റൊന്ന്. രാജ്യത്തെ സൂക്ഷ്മ ചെറുകിട കമ്പനികളിലും സ്റ്റാർട് അപ്പുകളിലും നിക്ഷേപം നടത്തുന്ന എയ്ഞ്ചൽ ഇൻവെസ്റ്റേഴ്സിന് നികുതിയിൽ ഇളവ് നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
Story Highlights : Congress says Budget job focus, internship plan echoes their poll promise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here