ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിൽ അന്ത്യ അത്താഴത്തിൻ്റെ പാരഡി: വ്യാപക പ്രതിഷേധം

പാരീസ് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച പാരഡി പരിപാടിക്കെതിരെ കടുത്ത വിമർശനവുമായി ഒരു വിഭാഗം വിശ്വാസികളും പുരോഹിതരന്മാരും. ക്രിസ്തീയ വിശ്വാസത്തെ പരിഹസിക്കുന്നതായിരുന്നു പരിപാടിയെന്ന് ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് പ്രതികരിച്ചു. പരിപാടിയെ വിമർശിച്ചും ക്രിസ്തീയ വിശ്വാസകൾക്ക് ഐകദാർഢ്യം പ്രകടിപ്പിച്ചും മുന്നോട്ട് വന്ന എല്ലാവരോടും ബിഷപ്പുമാർ നന്ദി അറിയിച്ചു.
ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിൻ്റെ ചിത്രം പ്രമേയമാക്കി പാരഡി പരിപാടി അവതരിപ്പിച്ചത്. യേശുവിൻ്റെയും ശിഷ്യന്‍മാരുടെയും ചിത്രത്തിൻ്റെ സ്ഥാനത്ത് 18 പേരാണ് അണിനിരന്നത്. മധ്യത്തിലുണ്ടായിരുന്ന സ്ത്രീ വെള്ള നിറത്തിലുള്ള തലപ്പാവിന് സമാനമായ ഒന്ന് ധരിച്ചിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിപാടിയെ നിശിതമായി വിമർശിച്ചുകൊണ്ട് ലോകമാകെ ആളുകൾ രംഗത്ത് വന്നിരുന്നു. പരിപാടിക്കെതിരെ ജൂതരടക്കം ഇതര മതവിശ്വാസികളും നിശിത വിമർശനമാണ് ഉന്നയിച്ചത്.
ഒളിംപിക്സ് പരിപാടിയിലെ അപഹസിക്കലിനെതിരെ പ്രതിഷേധ സ്വരം ഉയരണമെന്ന് അമേരിക്കയിലെ മിനസോട്ട ബിഷപ്പ് റോബർട്ട് ബാരൺ തൻ്റെ ട്വിറ്റർ പ്രൊഫൈൽ വഴി ആഹ്വാനം ചെയ്തിരുന്നു. മതനിന്ദാപരമായ ഈ നടപടിക്ക് പിന്നിൽ ക്രിസ്തീയതയെ ശത്രുവായി കാണുന്ന ഉത്തരാധുനിക മതനിരാസ വാദികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയായ ഇലോൺ മസ്കും പരിപാടിയെ വിമർശിച്ചു. ക്രിസ്ത്യൻ വിശ്വാസത്തെ അങ്ങേയറ്റം അപഹസിക്കുന്നതാണ് പരിപാടിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികളിൽ പ്രധാനിയും സെനറ്റുമായ മാർകോ റൂബിയോയും പരിപാടിയെ കുറ്റപ്പെടുത്തി.
Story Highlights : Mockery of Last Supper at Paris Olympics 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here