ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ മഴ ശക്തം; താല്‍ക്കാലിക നടപ്പാലം തകര്‍ന്നു, കുത്തൊഴുക്കിൽ പശു കുടുങ്ങി

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച താല്‍കാലിക നടപ്പാലം തകര്‍ന്നു. കണ്ണാടിപ്പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്. ഇതിനിടെ മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പശുവിനെ പുഴയില്‍നിന്ന് കരയിലേക്ക് എത്തിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതില്‍ ഒന്ന് ഒഴുക്കില്‍പ്പെട്ടത് എന്നാണ് കരുതുന്നത്.
ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയില്‍ ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്. കരക്കെത്തിച്ച പശുവിന് നടക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. കാലിൽ മുറിവേറ്റിട്ടുണ്ട്. ഇതിനാലാണ് ഇതെന്ന് സംശയിക്കുന്നു. കഴുത്തിലുണ്ടായിരുന്ന കയർ അഴിച്ച് പശുവിനെ സ്വതന്ത്രയാക്കിയെങ്കിലും അത് നിൽക്കാതെ നിലത്ത് കിടന്നു. ചെളിവെള്ളം പശു ധാരാളം കുടിച്ചിട്ടുള്ളതായാണ് സംശയം. പശുവിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്നാണ് വിവരം.
Story Highlights : Heavy rain, Cow drowned at mundakai river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here