‘ബിഗ് സല്യൂട്ട്’: സുരേഷ് ഗോപിക്ക് പിന്തുണയുമായി മുൻ CPIM എംഎൽഎ കാരാട്ട് റസാഖ്

തൃശൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന നേതൃത്വം കൈവിടുമ്പോൾ കേന്ദ്രമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എല്ലാത്തിൻ്റേയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ലെന്നും അദ്ദേഹം കുറിച്ചു. ഹേമ കമ്മിറ്റിയിലെ നിലപാടും മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ബിജെപി വിലയിരുത്തുമ്പോഴാണ് സിപിഐഎം മുൻ എൽഎൽഎ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിക്ക് ഒരു തീരുമാനവും കേന്ദ്ര മന്ത്രിക്ക് മറിച്ചൊന്നും എന്ന രീതിയിലാണ് നിലവിൽ സുരേഷ് ഗോപിയുടെ പോക്ക്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റവും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകുന്നത് സംസ്ഥാന ഘടകത്തിൻ്റെ പരിഗണനയിലാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും കെ സുരേന്ദ്രൻ ഒഴിഞ്ഞു മാറി.
നേരത്തെയും സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ഘടകം രംഗത്തു വന്നിരുന്നു. പാർട്ടി ഒരു നിലപാടെടുക്കുമ്പോൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വ്യക്തി അതിനു വിരുദ്ധമായ നിലപാടും പ്രസ്താവനയുമിറക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു പ്രശ്ന കാരണം. ഇതുമൂലം കേന്ദ്രമന്ത്രിയെ പരസ്യമായി തള്ളേണ്ട സാഹചര്യം പാർട്ടിക്കുണ്ടാക്കിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
Story Highlights : Former CPIM MLA Karat Razack with support for Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here