സുജിത്ത് ദാസിന് കേന്ദ്ര നടപടി, പിടികൂടിയ സ്വർണത്തിന്റെ അളവിൽ പൊരുത്തക്കേട്; കസ്റ്റംസ് അന്വേഷണം

എസ്പി സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗമാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സുജിത്ത് ദാസിന് നോട്ടീസ് അയക്കാൻ കസ്റ്റംസ് നടപടി ആരംഭിച്ചു. മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തി എന്നതിലാണ് നോട്ടീസ്. എസ്പി സുജിത്ത് ദാസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിക്കും. എസ്പിയുടെ പ്രത്യേക സംഘം വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടിയ സ്വർണ്ണ കേസുകളിൽ ആണ് നഷ്ടം സംഭവിച്ചതതെന്ന നിഗമനത്തിലാണ് അന്വേഷണം നടക്കുക. കസ്റ്റം ആക്ട് ലംഘിച്ച് പിടിച്ച സ്വർണം രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചെന്ന് കസ്റ്റംസ് ആരോപണം.
അതേസമയം, സുജിത്ത് ദാസ് എസ്പിയായിരുന്ന കാലയളവിൽ കണ്ടെത്തിയ 100 കേസുകൾ പിന്നീട് കോടതി കസ്റ്റംസിന് കൈമാറിയിരുന്നു. ഈ കേസുകളിൽ എല്ലാംതന്നെ സ്വർണ്ണം കടത്തിയവർക്ക് തന്നെ തിരികെ ലഭിച്ചു. പൊലീസ് പിടികൂടിയ സ്വർണം ഉരുക്കിയതാണ് കസ്റ്റംസിന് തിരിച്ചടിയായത്. സ്വർണ്ണം ഉരുക്കാൻ പൊലീസിന് അധികാരമില്ല.1962 ലെ കസ്റ്റംസ് ആക്ടിന്റെ ലംഘനം മലപ്പുറം എസ്പി നടത്തിയെന്നും കണ്ടെത്തലുണ്ട്. സുജിത്ത് ദാസും പ്രത്യേക സംഘത്തിലെ പൊലീസുകാരും കേന്ദ്രസർക്കാരിന് നഷ്ടം നൽകേണ്ടി വരുമെന്നും സൂചനയുണ്ട്.
സിആർപിസി 102-ാം വകുപ്പ് പ്രകാരം കേസെടുത്തത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നതാണ് കസ്റ്റംസ് കണ്ടെത്തൽ. കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരാണ് സുജിത്ത് ദാസിന്റെ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.സുജിത്ത് ദാസ് നടത്തിയത് ഗൗരവകരമായ നിയമലംഘനം എന്ന് കസ്റ്റംസ് കണ്ടെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനും നടപടി തുടങ്ങിയിട്ടുണ്ട്.
പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലുകളിലൂടെ വിവാദത്തിപ്പെട്ട എസ് സുജിത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം ചുമതല നൽകാതെ ഡിജിപിക്കുമുന്നിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശവും നൽകിയിരുന്നു. വിജി വിനോദ് കുമാറാണ് പുതിയ പത്തനംതിട്ട എസ്പി.
Story Highlights : Central action against Sujit Das
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here