സംഘർഷം ഒഴിയാതെ മണിപ്പൂർ

സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അടിയന്തിര നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു.
സംഘർഷം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തര മന്ത്രിസഭായോഗവും ചേർന്നിരുന്നു. കഴിഞ്ഞ ദിവസം ജിരിബാമിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ബിഷ്ണു പുരിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മണിപ്പൂരിലെ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. പ്രദേശത്ത് ഹെലികോപ്റ്റർ പെട്രോളിങ് ആരംഭിച്ചിട്ടുണ്ടെന്നും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മണിപ്പൂർ പൊലീസ് അറിയിച്ചു.
Read Also: നവജാത ശിശുവിന്റെ മൃതദേഹം ബാഗിൽ; സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ
ഇംഫാലിൽ കഴിഞ്ഞദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ വെടിവെപ്പും ആക്രമണവും ശക്തമായത്. ജിരിബാബിൽ ഉണ്ടായ വെടിവെപ്പിൽ മരണസംഖ്യ ഉയരുകയാണ്. ഒരാഴ്ചക്കിടെ വിവിധ ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിലായി 12 പേർ കൊല്ലപ്പെട്ടു.
മൊയ്‌റാംഗ്ൽ കുക്കി വിമതർ നടത്തിയ റോക്കറ്റ് ബോംബാക്രമണത്തിൽ മെയ്‌തി സമുദായത്തിൽ നിന്നുള്ള ഒരു വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറയുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള ഡ്രോൺ ആക്രമണവും വർധിച്ചിരിക്കുകയാണ്. ആദ്യമായാണ് മണിപ്പൂരിൽ റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. സംഘർഷം വ്യാപിച്ചതോടെ മേഖലയിൽ വ്യോമ നിരീക്ഷണം അടക്കം കരസേന ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ബിഷ്ണുപൂർ ചുരാചന്ദ് പൂർ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
Story Highlights : Manipur conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here