അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കും, അതുവരെ ആരും മാറുന്നുമില്ല,ആരും ചേരുന്നുമില്ല; എ കെ ശശീന്ദ്രൻ

എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ മാത്രമാണെന്നും എ കെ ശശീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു. മന്ത്രി മാറ്റം ചർച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം പ്രസിഡൻ്റ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വശവും ആലോചിച്ചേ പ്രസിഡൻ്റ് തീരുമാനം എടുക്കൂ. തീരുമാനം വരും വരെ ആരും മാറുന്നുമില്ല, ആരും ചേരുന്നുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിച്ചത്. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കുമെന്നും ഇതോടെ ധാരണയായി. ഇതോടെ നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
Read Also: NCP യിൽ മന്ത്രിമാറ്റം; എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും
മുംബൈയിലെ വൈബി ചവാൻ സെന്ററിൽ 2 മണിക്കൂർ നേരമാണ് എകെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും പി സി ചാക്കോയെയും ശരദ് പവാർ കേട്ടത്. മന്ത്രി മാറ്റമെന്ന നിലപാടിൽ പി സി ചാക്കോയും തോമസ് കെ തോമസും ഉറച്ച് നിന്നു. മുഖ്യമന്ത്രിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു എകെ ശശീന്ദ്രന്റെ പ്രതിരോധം. തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ മുന്നണിക്കുള്ളിൽ പിന്തുണയില്ലെന്ന വാദമുയർത്തി. അങ്ങനെ സഹകരണം ഇല്ലെങ്കിൽ മുന്നണിയിൽ തുടരുന്ന കാര്യത്തിലടക്കം കടുത്ത തീരുമാനമെടുക്കണമെന്ന് പി സി ചാക്കോ സ്വരം കടുപ്പിച്ചു. ഇരുപക്ഷത്തെയും കേട്ട പവാർ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞതോടെ ചർച്ച അവസാനിച്ചു.
മന്ത്രിമാറ്റത്തോട് അനുകൂലമെങ്കിലും അത് പാർട്ടിക്കുണ്ടാക്കാവുന്ന ലാഭ നഷ്ടങ്ങളെ കുറിച്ചാണ് പവാർ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് പിന്തുണ ഉറപ്പായാൽ അതിവേഗ പ്രഖ്യാപനം പ്രതീക്ഷിക്കാം. അതുവരെ പ്രഖ്യാപനം വൈകാനാണ് സാധ്യത.
മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം ശരത് പവാറിനു മുന്നിൽ ശശീന്ദ്രൻ ഉന്നയിക്കുമെന്ന റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ തീരുമാനം.
Story Highlights : The final decision will be taken by the President, till then no one changes, no one joins; AK Saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here