വ്യോമസേനയുടെ ചെന്നൈയിൽ അഭ്യാസം കണ്ട് മടങ്ങിയ 4 പേർ മരിച്ചു, 96 പേർ ചികിത്സ തേടി, 20 പേർ കുഴഞ്ഞുവീണു

ഇന്ത്യൻ വ്യോമസേന ചെന്നൈയിലെ മറീന ബീച്ചിൽ നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയവരിൽ നാല് പേർ മരിച്ചു. 20 ഓളം പേർ കുഴഞ്ഞുവീണു. 96 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് ചെന്നൈയിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ ഏറ്റവും കൂടുതൽ കാണികളെ പങ്കെടുപ്പിച്ചെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് കൂടിയാണ് നടത്തിയത്.
ട്രെയിൻ, സബ്‌വേ, മെട്രോ, കാർ, ബസ് തുടങ്ങിയ വാഹനങ്ങളിലായി 13 ലക്ഷം പേർ മറീന ബീച്ചിലെത്തിയിരുന്നു. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലെ ഏറ്റവും കൂടുതൽ കാണികളുണ്ടായ എയർ ഷോ ആയി ഇത് മാറി. എന്നാൽ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
വ്യോമസേന സംഘടിപ്പിച്ച പരിപാടി രാവിലെ 11 മണിക്കാണ് ആരംഭിച്ചത്. ചീഫ് ഓഫ് എയർ സ്റ്റീഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ചെന്നൈ മേയർ ആർ പ്രിയ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പരിപാടി കാണാനെത്തിയിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വ്യോമസേനയുടെ പരിപാടി അവസാനിച്ചത്. ഇതിന് ശേഷം ട്രാഫിക് കുരുക്കഴിഞ്ഞ് ഗതാഗതം സാധാരണ നിലയിലാകാൻ മൂന്ന് മണിക്കൂറോളം സമയമെടുത്തു. അതിനിടെയാണ് മടങ്ങിപ്പോയവരിൽ നാല് പേർ മരിച്ചതും നിരവധി പേർ ആശുപത്രിയിലെത്തിയതും.
Story Highlights : 4 dead and several hospitalised as chaos erupts at IAF’s Chennai air show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here