‘സന്ദീപ് വാര്യർ പ്രതികരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെ; തെറ്റിദ്ധാരണകൾ ഉണ്ട്’; സി. കൃഷ്ണകുമാർ

സന്ദീപ് വാര്യർ പ്രതികരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാതെയെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അദ്ദേഹത്തിന് ചില തെറ്റിദ്ധാരണകൾ ഉണ്ട്, അത് സംസാരിച്ചു മാറ്റുമെന്ന് കൃഷ്ണകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ മറുപടി പറയാൻ കൃഷ്ണകുമാറിനെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാറിന്റെ ഭാര്യ ആയതുകൊണ്ടല്ല മിനി വേദി പങ്കിട്ടത്. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയാകില്ല. ബലിദാനികളെ ഓർമ്മയുള്ള ഒരാൾക്കും സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയില്ല. ഒരാശയം ഉൾക്കൊണ്ടാണ് താനും സന്ദീപുമെല്ലാം പ്രവർത്തിച്ചതെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യർ രംഗത്തെത്തിയിരുന്നു. അപമാനം നേരിട്ടതിനാൽ പാലക്കാട് പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കിയിരുന്നു. തൻറെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയും പിന്നീട് മാധ്യമങ്ങളിലൂടെയുമാെണ് ബിജെപിക്കെതിരെ സന്ദീപ് വാര്യർ അതൃപ്തി പരസ്യമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മാനസിക വിഷമം ഉണ്ട്. അഞ്ചു ദിവസമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ഉള്ളിൽ പുകയുന്നത് അഗ്നി പർവതമാണെന്ന് സന്ദീപ് പറഞ്ഞു. ചർച്ചയല്ല പരിഹാരമാണ് ആവശ്യമെന്ന് സന്ദീപ് വ്യക്തമാക്കിയിരുന്നു. ഇനി ഒരു നീതി ഉണ്ടാകില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പാലക്കാട് കെ സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ മത്സരിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നതായി സന്ദീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Story Highlights : C Krishnakumar reacts to Sandeep varier’s dissatisfaction with BJP leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here