Advertisement

‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ശാഫിയുടെ വിചാരം’; ആ പരിപ്പ് വേവില്ലെന്ന് കെ ടി ജലീല്‍

November 7, 2024
2 minutes Read

കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതിനാണ് ഡോ. സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്.

കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വം ആളുകളേ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ‘ഫലം’ അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ ശാഫിക്കുണ്ടാവണമെന്നും ജലീൽ കുറിച്ചു.

തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ശാഫി, എംപിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. ‘ദൃഢപ്രതിജ്ഞയാണ്’ ചെയ്തത്. ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരേ ഒരാള്‍ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ സൈബര്‍ വീരന്‍മാരോ മാധ്യമമോ ചന്ദ്രികയോ മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേയെന്നും ഡോ.കെടി ജലീൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് :

ആ പരിപ്പ് പാലക്കാട്ടെ കുടുക്കയിൽ വേവില്ല!
തെരഞ്ഞെടുപ്പുകളെ ധനാഗമന സ്രോദസ്സാക്കി മാറ്റി എങ്ങിനെ അതിനെ ഒരുരൂപ മുടക്കുമുതലില്ലാത്ത വൻ ബിസിനസ്സാക്കി പരിവർത്തിപ്പിക്കാമെന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ശാഫി പറമ്പിലെന്ന്, മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് പറഞ്ഞത് കേരളത്തിലെ ഉൽബുദ്ധരായ മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്! രാഷ്ട്രീയ പിരിവ് കച്ചവടത്തിൽ റീൽസും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപം.
മുസ്ലിംലീഗ് എം.എൽ.എ കളത്തിൽ അബ്ദുല്ലയുടെ ഡ്രൈവറായിരുന്ന ഒരു ചാരിറ്റി മാഫിയാമരത്തെ കോൺഗ്രസ്സിൻ്റെ കൈപ്പത്തി ചിഹ്നം കൊടുത്ത്, തവനൂരിൽ മൽസരിപ്പിച്ച അന്ന് തന്നെ, ഷാഫി പറമ്പിലിന് പണം നൽകിയാണ് ചാരിറ്റിക്കാരൻ സീറ്റ് ഒപ്പിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ഷാനിബിൻ്റെ വെളിപ്പെടുത്തലോടെ അത് കൂടുതൽ വ്യക്തമായി.
രാഷ്ട്രീയത്തിൽ എതിരാളികൾ ഉണ്ടാകും. പക്ഷെ തൻ്റെ മൃതദേഹം ഒരാളെ കാണിക്കരുത് എന്നു പറയാൻമാത്രം, പട്ടാമ്പിയിലെ കോൺഗ്രസ് നേതാവായിരുന്ന കെ.എസ്.ബി.എ തങ്ങളെപ്പോലെ ഒരു മാന്യന്, ശാഫിയോട് എതിർപ്പ് തോന്നണമെങ്കിൽ, ചതിയുടെയും കുതികാൽവെട്ടിൻ്റെയും ഉസ്താദാണ് ശാഫിയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചത് കൊണ്ടാകും. തീർച്ച. കെ.എസ്.ബി.എ തങ്ങളുടെ ശാപം എന്നാണ് ശാഫിയുടെ തലയിൽ ഇടിത്തീയ്യായി നിപതിക്കുക എന്ന് കാത്തിരുന്ന് കാണാം.
കോൺഗ്രസ്സിൽ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാൽ നിഷ്കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏർപ്പാട് അത്യപൂർവ്വം ആളുകളെ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ “ഫലം” അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓർമ്മ ശാഫിക്കുണ്ടാവണം!
തൻ്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയിൽ ജയിച്ച ശാഫി, എം.പിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിൻ്റെ പേരിലല്ല. “ദൃഢപ്രതിജ്ഞയാണ്” ചെയ്തത്. ഒരു പക്ഷെ കോൺഗ്രസ്സിൽ ദൃഢപ്രതിജ്ഞയെടുത്ത ഒരേഒരാൾ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി-എസ്.ഡി.പി.ഐ സൈബർ വീരൻമാരോ, മാധ്യമമോ, ചന്ദ്രികയോ, മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേ?
പാലക്കാട് ഉപതെരഞ്ഞെടുപ്പ്, കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് അട്ടിമറിക്കാമെന്നാണ് ശാഫി വിചാരിക്കുന്നത്. അതിനാണ് ഡോ: സരിനെപ്പോലെ മികവുറ്റ ഒരാൾ കോൺഗ്രസ്സിൽ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയിൽ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്! ആ പരിപ്പ് പാലക്കാട്ടെ കുടുക്കയിൽ വേവില്ല.

Story Highlights : K T Jaleel Against Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top