സീ പ്ലെയിൻ പദ്ധതിയിൽ ആശങ്ക ദൂരീകരിക്കും, ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യം; മന്ത്രി സജി ചെറിയാൻ

സീ പ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. മത്സ്യബന്ധനത്തിന് തടസ്സം വരുന്നതുകൊണ്ടാണ് അന്ന് സിഐടിയു അടക്കം സമരം നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ പദ്ധതി നടത്തുന്നത് മത്സ്യബന്ധന മേഖലയിൽ അല്ല. ടൂറിസം പ്രമോഷൻ നാടിന്റെ ആവശ്യമാണെന്നും എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് പദ്ധതി നടപ്പിലാക്കും, ഉമ്മൻചാണ്ടിയുടെ കാലത്തെ കെടുകാര്യസ്ഥത കൊണ്ടാണ് പദ്ധതി നടപ്പാക്കാതെ പോയതെന്നും മന്ത്രി വ്യക്തമാക്കി.
ഇ പി ജയരാജന്റെ ആത്മകഥ വിഷയത്തിൽ പ്രതികരണം നടത്തിയ മന്ത്രി ഇപിയെ പാർട്ടിക്ക് പൂർണ്ണ വിശ്വാസമാണെന്ന് കൂട്ടിച്ചേർത്തു. അദ്ദേഹം എഴുതിയ ആത്മകഥ നിങ്ങൾ ആരെങ്കിലും കണ്ടോ? ഇല്ലാത്ത ആത്മകഥയുടെ പേരിലാണ് വ്യാജപ്രചരണം.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ദിവസം തനിക്കെതിരെയും വ്യാജ പ്രചരണം നടന്നിരുന്നു.അതേ മോഡൽ കുപ്രചരണം ആണ് ഇന്നലെ തിരഞ്ഞെടുപ്പ് ദിവസം അഴിച്ചുവിട്ടത്, മന്ത്രി വ്യക്തമാക്കി.
Read Also: ആത്മകഥ വിവാദം: ഇ പി ജയരാജന്റെ പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി ഡിജിപി
അതേസമയം, സീ പ്ലെയിനെ ചൊല്ലിയുള്ള തർക്കത്തിന് അറുതിയില്ല. മാട്ടുപ്പെട്ടി റിസർവോയറിലെ ലാൻഡിങ്ങിന് എതിരെ വനം വകുപ്പാണ് രംഗത്തെത്തിയത്. മൂന്ന് ദേശീയ ഉദ്യാനങ്ങൾ ഉള്ള സ്ഥലത്ത് കാട്ടാനകളുടെ സാന്നിധ്യം കൂടുതലാണ്. ഇങ്ങോട്ടേക്ക് സീപ്ലെയിൻ പറന്നിറങ്ങുമ്പോൾ ആനകളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ ഇറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്നും വനം വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ ഫോറസ്റ്റ് ഓഫീസർ ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും. സീ പ്ലെയിനെ മത്സ്യത്തൊഴിലാളി സംഘടനകളും നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തിന്റെ ടൂറിസം കുതിപ്പിന് മുതൽക്കൂട്ടാവുന്ന സീ പ്ലയിനെതിരെ എതിരെ എൽഡിഎഫിന് അകത്തും രണ്ട് അഭിപ്രായമുണ്ട്. എതിർപ്പുകളെ അവഗണിച്ച് പദ്ധതി കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
Story Highlights : Minister Saji Cherian reacting Seaplane project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here