‘ചായ കുടിക്കാൻ പോലും പണമില്ല’; നാട്ടിക അപകടത്തിൽ പരുക്കേറ്റവരുടെ കൂട്ടിരിപ്പുകാർ ദുരിതത്തിൽ

തൃശൂർ തൃപ്രയാർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരുക്കേറ്റവരുടെ കൂട്ടിരിപ്പുകാർ ദുരിതത്തിൽ. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം ലഭിക്കുന്നത് ആകെ ഒരു നേരം മാത്രമാണ്. അതിനായി ആശ്രയിക്കുന്നത് ഡിവൈഎഫ്ഐ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിക്കുന്ന പൊതിച്ചോറ്. രാവിലെയോ രാത്രിയോ ഭക്ഷണം കഴിക്കാൻ നിവർത്തിയില്ല. ചായ കുടിക്കാൻ പോലും കയ്യിൽ പണമില്ലെന്ന് ഗുരുതരമായി പരുക്കേറ്റ് ഐസിയുവിൽ കഴിയുന്ന ചിത്രയുടെ സഹോദരൻ അച്ചു ട്വന്റി ഫോറിനോട് പറഞ്ഞു. സർക്കാർ ധനസഹായം നൽകാൻ ധാരണയായെങ്കിലും കൂട്ടിരുപ്പുകാർക്ക് പണം ഇതുവരെയും ലഭ്യമായിട്ടില്ല.
രോഗികൾക്ക് കൃത്യമായ ചികിത്സ ആശുപത്രിയിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാൽ ഏട്ടത്തിയെ നോക്കാൻ എത്തിയ തന്റെ 7 മാസം ഗർഭിണിയായ ഭാര്യയ്ക്ക് സമയത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഭാര്യ ഒരു ചായ ആവശ്യപ്പെട്ടിട്ട് അതുപോലും വാങ്ങിക്കാനുള്ള പണം കയ്യിൽ ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് അച്ചു പറഞ്ഞു. കൂട്ടിരിക്കേണ്ടി വരുന്നതിനാൽ ജോലിക്ക് പോകാനോ മാറിനിൽക്കാനോ കഴിയാത്ത അവസ്ഥയിലാണ് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാർ.
Read Also: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
നിലവിൽ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. എട്ട് പേരാണ് ഇവരുടെ കൂട്ടിരിപ്പുകാരായി തുടരുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. റോഡിനരികിൽ ഉറങ്ങി കിടന്നിരുന്ന നാടോടി സംഘാംഗങ്ങൾക്ക് നേരെ തടിലോറി പാഞ്ഞുകയറിയത്. അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കണ്ണൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. 10 പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്.ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്ലീനറാണു വാഹനമോടിച്ചതെന്നു പൊലീസ് വ്യക്തമാക്കി.
Story Highlights : Nattika accident case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here