തിരുനെല്‍വേലിയിലെ മാലിന്യം നാളെ തന്നെ മാറ്റും; ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍

കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. മാലിന്യം നീക്കം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മാലിന്യം നാളെ തന്നെ മാറ്റും. ക്ലീന്‍ കേരള കമ്പനിക്കും നഗരസഭയ്ക്കും ചുമതല നല്‍കി. സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിതിന്‍ ജോര്‍ജാണ് അറസ്റ്റിലായത്. കേരള സ്റ്റേറ്റ് മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സൂപ്പര്‍വൈസറാണ് നിതിന്‍. ട്രക്ക് ഡ്രൈവര്‍ ചെല്ലതുറയും അറസ്റ്റിലായി. ഏജന്റുമാരായ രണ്ടു തിരുനെല്‍വേലി സ്വദേശികളെക്കൂടി തമിഴ്‌നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി ഉണ്ടായത്. നാളെയാണ് മാലിന്യം നീക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. അതുകൊണ്ടാണ് അടിയന്തിര നടപടിയെടുത്തത്. ഈ കാര്യത്തില്‍ സത്വരമായ ഇടപെടലിന് നിര്‍ദേശം നല്‍കി. ട്വന്റിഫോറിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
തിരുനെല്‍വേലിയില്‍ നിന്നും മാലിന്യം നീക്കാന്‍ കേരളത്തില്‍ നിന്ന് വന്‍ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സബ് കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഇരുപതോളം ഉദ്യോഗസ്ഥര്‍ നടപടിയുടെ ഭാഗമാകും. തൊഴിലാളികള്‍ അടക്കം 70 അംഗസംഘം നാളെ തിരുനെല്‍വേലിയില്‍ എത്തും . മാലിന്യങ്ങള്‍ മുഴുവന്‍ പ്രദേശത്തു നിന്നും നീക്കം ചെയ്യും. ക്ലീന്‍ കേരളയുടെ ഗോഡൗണുകളില്‍ എത്തിച്ചു വേര്‍തിരിച്ച് സംസ്‌കരിക്കും. സബ് കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മാലിന്യങ്ങള്‍ക്കിടയില്‍ ആര്‍.സി.സിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങളടങ്ങിയ ചികിത്സാ രേഖകളും വന്നതോടെയാണ് സംഭവം വിവാദമായത്. കേരളം അടിയന്തരമായി മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനു പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നും ആശുപത്രിക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് RCC യുടെ വിശദീകരണം. തുടര്‍നടപടി സ്വീകരിക്കാന്‍ RCC ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു ഏജന്‍സികള്‍ വീഴ്ച്ചവരുത്തുന്നുവെന്നു ആക്ഷേപമുണ്ട്.
Story Highlights : Garbage in Tirunelveli will be removed tomorrow itself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here