ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രൈസ്തവ ഭവനങ്ങള്‍ തീവെച്ച് നശിപ്പിച്ചു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം. ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് അതിക്രമം. രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്. പ്രദേശത്തെ 19 വീടുകളില്‍ 17 ഏണ്ണം പൂര്‍ണമായും കത്തി നശിച്ചു. രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.
അജ്ഞാതര്‍ തങ്ങളുടെ വീടിന് തീയിട്ടതായി ഗ്രാമവാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘനാളുകളായുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഇടക്കാല ഗവണ്‍മെന്റ് അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രിസ്മസിന് ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ ബ്ലംഗ്ലാദേശ് ദിനപത്രമായ ദ ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights : 17 houses of Christians set ablaze in Bangladesh on Christmas Eve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here