ഉമ തോമസിന് പരുക്കേറ്റ സംഭവം; മൃദംഗ വിഷൻ CEO ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ

ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ CEO ഷമീർ അബ്ദുൽ റഹീം അറസ്റ്റിൽ. കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ ആണ് അറസ്റ്റിലായത്. പ്രതി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട, പന്ത്രണ്ടായിരത്തിലികം പേർ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചില്ലായിരുന്നു. സംഘാടകർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയർന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.
ലോകറെക്കോർഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നർത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷൻ സംഘടിപ്പിച്ചത്. തമിഴ്നാടിന്റെ റെക്കോർഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നാണ് നൽകിയ പ്രചാരണം. ഇത് സർക്കാർ പരിപാടിയെന്ന് തെറ്റിദ്ധരിച്ചാണ് പലരുമെത്തിയത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഒരാളിൽ നിന്നും വാങ്ങിയത് മുവായിരത്തി അഞ്ഞൂറ് രൂപ.
മേക്കപ്പ് ഉൾപ്പെടെയുള്ള ചിലവുകൾ പരിപാടിയിൽ പങ്കെടുക്കുന്നവർ മുടക്കണം. ഒപ്പമെത്തുന്നവർക്ക് പരിപാടി കാണാൻ വേറെ ടിക്കറ്റുമെടുക്കണം. ഇത്ര പണം പിരിച്ചിട്ടും ഒരു കുപ്പിവെള്ളം പോലും നൽകാൻ സംഘാടകർ തയ്യാറായില്ലിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. പരിപാടിക്കെത്തിയെ നടിയും നർത്തകിയുമായ ദിവ്യാ ഉണ്ണിയുടെ പേരിലും പണം പിരിച്ചെന്ന് ആക്ഷേപമുണ്ട്. പരസ്യത്തിനായും വൻതുക പിരിച്ചെടുത്തു. ഇങ്ങനെ മൃദംഗവിഷൻ പിരിച്ചെടുത്തത് കോടിക്കണക്കിന് രൂപയാണ്.
Story Highlights : Mridanga vision CEO arrested in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here