രാജ്യതലസ്ഥാനത്ത് വന്‍ മുന്നേറ്റവുമായി ബിജെപി, 50 ഇടത്ത് മുന്നിൽ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ ബി ജെ പിയാണ് മുന്നേറുന്നത്. 19 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 70 സീറ്റുകളിൽ നിലവിൽ ബിജെപി 50, ആം ആദ്‌മി 19, കോൺഗ്രസ് 1 എന്ന നിലയിലാണ്.
അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആവേശത്തോടെയാണ് ബിജെപി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസും നഗരത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്.
എഎപിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, അതിഷി മെർലീന, മനീഷ് സിസോദിയ എന്നിവരെല്ലാം ശക്തമായ മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം വിജയം നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഫെബ്രുവരി 5 ന് നടന്നതിരഞ്ഞെടുപ്പില്‍, ഡല്‍ഹിയില്‍ 60.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകദേശം 2.5 ശതമാനം പോയിന്റിന്റെ ഇടിവാണ് പോളിംഗില്‍ ഉണ്ടായത്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് 50,42,988 പുരുഷ വോട്ടര്‍മാരും 44,08,606 സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.
വോട്ടെണ്ണലിന് വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 5,000 ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ഓരോ മണ്ഡലത്തിലും അഞ്ച് വിവിപാറ്റ് ക്രമരഹിതമായി തിരഞ്ഞെടുക്കുമെന്നും ഡല്‍ഹി നിയമസഭാ ചീഫ് ഇലക്ടര്‍ ഓഫീസര്‍ അറിയിച്ചിരുന്നു. കൂടാതെ, 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കായി ഓരോ കേന്ദ്രത്തിലും രണ്ട് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 10,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Story Highlights : delhi election result 2025 bjp leading 50 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here