എലപ്പുള്ളി മദ്യനിര്‍മാണശാലയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പ് അവഗണിച്ചു

എലപ്പുള്ളിയിലെ മദ്യശാല നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സര്‍ക്കാര്‍ തീരുമാനമെടുത്ത വിഷയമാണെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് പദ്ധതിയില്‍ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആക്ഷേപങ്ങള്‍ എല്ലാത്തവിധം മദ്യശാല തീരുമാനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. (Chief Minister says government will not back down in elappully brewery)
എലപ്പുള്ളി മദ്യനിര്‍മാണശാലയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടെ നടന്ന ചര്‍ച്ച മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രദേശത്ത് കുടിവെള്ളവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളിലുമാണ് സിപിഐ തങ്ങളുടെ ആശങ്ക അറിയിച്ചത്. ജലചൂഷണം നടത്തുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് യോഗത്തില്‍ സിപിഐ ആവര്‍ത്തിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് യോഗത്തില്‍ എതിര്‍പ്പുത്തിയത്.
Read Also: നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റസമ്മതമൊഴി നല്കാന് തയാറല്ലെന്ന് ചെന്താമര
ആര്‍ജെഡിയും എല്‍ഡിഎഫ് യോഗത്തില്‍ ശക്തമായി തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട തീരുമാനം എന്താണെന്ന് മന്ത്രിസഭാ പ്രതിനിധ്യമില്ലാത്തതിനാല്‍ തന്നെ തങ്ങള്‍ക്ക് അറിയില്ലെന്നും അതിനാലാണ് എലപ്പുള്ളി വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടിവന്നതെന്നും ആര്‍ജെഡി സെക്രട്ടറി ജനറല്‍ ഡോ വര്‍ഗീസ് ജോര്‍ജ് യോഗത്തില്‍ അറിയിച്ചു. പദ്ധതി ഭൂപരിധി ലംഘിച്ചുകൊണ്ട് നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആര്‍ജെഡിയുടെ വാദം. തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം ഉള്‍പ്പെടെ അംഗീകരിക്കില്ലെന്നും ആര്‍ജെഡി വ്യക്തമാക്കി. എന്നാല്‍ ഇത് മന്ത്രിസഭ മുന്‍പ് തന്നെ തീരുമാനമെടുത്ത വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ആ നിലപാടിന് ഘടകക്ഷികള്‍ വഴങ്ങിക്കൊടുക്കുകയായിരുന്നു.
Story Highlights : Chief Minister says government will not back down in elappully brewery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here