‘ത്രിവേണി സംഗമത്തിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യം’; സിപിസിബി റിപ്പോര്‍ട്ടിനെതിരെ യോഗി ആദിത്യനാഥ്

സനാതന ധര്‍മത്തിനും ഗംഗാ നദിക്കും മഹാ കുംഭമേളയ്ക്കും ഇന്ത്യയ്ക്കുമെതിര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ത്രിവേണിയില്‍ പുണ്യ സ്‌നാനം നടത്തുന്ന കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം വച്ച് കളിക്കുന്നതിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിവേണിയിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്നും നിലവിലുള്ള ആരോപണങ്ങള്‍ കുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ല്‍ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ഗുപ്ത തലസ്ഥാനത്തെ നയിക്കും
ഈ ചര്‍ച്ചകള്‍ നടത്തുന്ന സമയത്ത് 56.25 കോടി ഭക്തര്‍ പ്രയാഗ്‌രാജില്‍ പുണ്യ സ്‌നാനം ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കുംഭമേളയുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കാനിടയായതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ സംഘടിപ്പിച്ച പരിപാടിയല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ചടങ്ങ് സമൂഹത്തിന്റേതാണ്. ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സേവകര്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ നൂറ്റാണ്ടിലെ മഹാ കുംഭ മേളയുമായി സഹകരിക്കാന്‍ സര്‍ക്കാരിന് അവസരം ലഭിച്ചത് ഭാഗ്യമാണ്. എല്ലാ വ്യാജ പ്രചാരണങ്ങളെയും അവഗണിച്ച് രാജ്യവും ലോകവും ഈ പരിപാടിയില്‍ പങ്കെടുക്കുകയും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു – അദ്ദേഹം വ്യക്തമാക്കി.
മഹാ കുംഭമേളയില്‍ ആളുകള്‍ പുണ്യസ്നാനം ചെയ്ത നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യത്തില്‍ നിന്നുള്ള ഫേക്കല്‍ കോളിഫോം കണ്ടെത്തിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ദേശീയ ഹരിത ട്രൈബ്യൂണലിന് (എന്‍ജിടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പല സമയത്തായി നദിയുടെ പല ഭാഗത്ത് നിന്നായി ശേഖരിച്ച സാമ്പിളുകളില്‍ എല്ലാം കോളിഫോം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കുളിക്കാനുള്ള ജലത്തിന്റെ ഗുണനിലവാരവുമായി നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം പൊരുത്തപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.
Story Highlights : Yogi Adityanath Says Sangam Water Fit For Drinking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here