സമാന്തര പൂരം എക്സിബിഷൻ; ‘തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ തകർക്കാൻ ശ്രമം’; കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ വിമർശനം

കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ. സമാന്തര പൂരം എക്സിബിഷൻ നടത്തി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. പൂരം നടത്തിപ്പിന് ദേവസ്വങ്ങൾക്കുളള സാമ്പത്തികം എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന വരുമാനമാണെന്നും കെ ഗിരീഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
തൃശ്ശൂർ പൂരം എക്സിബിഷൻ തകർക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നതായി വിമർശനം. പൂരം നടത്തിപ്പിന് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി സഹായമാകുന്നത് എക്സിബിഷനിൽ നിന്ന് ലഭിക്കുന്ന വരുമാനം. അത് തകർക്കാൻ സമാന്തര എക്സിബിഷൻ കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നുവെന്ന് ഗിരീഷ് പറഞ്ഞു.
പ്രദർശത്തിനായി കൊച്ചി ദേവസ്വം ബോർഡ് ടെണ്ടർ ക്ഷണിച്ചിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് അസാധരണ ഇല്ലാത്ത ഉത്തരവ് പുറത്തിറക്കിയത്. ദേവസ്വം ബോർഡ് അംഗങ്ങളായ എം പി മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവരുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിച്ചിരുന്നു. 21നാണ് സമാന്തര പ്രദർശനത്തിന് ടെൻഡർ ക്ഷണിച്ചത്. നഗരത്തിലെ പടിഞ്ഞാറെ പള്ളിത്താമം ഗ്രൗണ്ടിലാണ് പ്രദർശനത്തിനുള്ള വേദിയായി തീരുമാനിച്ചിട്ടുള്ളത്.
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ഒന്നിനാണ്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് കൊച്ചിൻ ദേവസ്വം ബോർഡിൻറെ പ്രദർശനം. പൂരപ്രദർശനം ആകട്ടെ മാർച്ച് അവസാനം തുടങ്ങി മെയ് 25ന് അവസാനിക്കും വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂരം പ്രദർശന തറവാടക സംബന്ധിച്ച തർക്കങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് പൂരം പ്രദർശനത്തിന് വെല്ലുവിളിയായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ പുതിയ നടപടി.
Story Highlights : Criticism against Cochin Devaswom Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here