ICC ചാമ്പ്യൻസ് ട്രോഫി ഫൈനൽ; കണക്കും കലിപ്പും തീർക്കാൻ ഇന്ത്യ; കരുത്താർജിച്ച് കിവീസ്

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ നാളെയിറങ്ങും. നാളെ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ദുബൈയിൽ നടക്കുന്ന ഫൈനലിൽ ന്യുസീലൻഡാണ് എതിരാളികൾ. ഇരുടീമുകളും അവസാന വട്ട പരിശീലനം നടത്തി. ഇനി ചാമ്പ്യൻ ടീമുകളിലെ ചാമ്പ്യനാരെന്നറിയാൻ മണിക്കൂറുകൾ മാത്രം.
മൂന്ന് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്ന ആദ്യ ടീമെന്ന റെക്കോർഡിനൊപ്പം ടീം ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. 2000ത്തിലെ നോക്ക്ഔട്ട് കപ്പിലെ തോൽവിക്ക് ന്യൂസീലൻഡിനോട് കണക്കും കലിപ്പും തീർക്കൽ. ഐസിസി ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിലെ രണ്ടാം കിരീടത്തിലാണ് കിവികളുടെ കണ്ണ്. ടൂർണമെന്റിൽ നാലിൽ നാല് മത്സരങ്ങളും ജയിച്ച ഒരേയൊരു സംഘമാണ് രോഹിത് ശർമ്മയുടെ ടീം ഇന്ത്യ.
തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ന്യുസീലൻഡുമാണ്. ഗ്രൂപ്പ് റൗണ്ടിൽ 44 റൺസിനായിരുന്നു നീലപ്പടയുടെ ജയം. ആ മികവ് ഫൈനലിലും ആവർത്തിക്കാനായാൽ ട്വന്റി 20 ലോകകപ്പിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ബിസിസിഐയുടെ ഷെൽഫിൽ എത്തും. ഇന്ത്യയോട് തോറ്റെങ്കിലും സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ആത്മവിശ്വാസം വീണ്ടെടുത്താണ് ന്യൂസീലൻഡിന്റെ വരവ്. ഇന്ത്യക്കെതിരെ കളിച്ച രണ്ട് ഐസിസി ഫൈനലുകളിലും ജയിച്ചെന്ന കരുത്തുറ്റ റെക്കോർഡും കിവികൾക്ക് കരുത്താവുന്നു.
അതേസമയം മത്സരം നടക്കുന്ന ദുബായിൽ ഏകദിന മത്സരങ്ങളിലെ അപരാജിത റെക്കോർഡും രോഹിത് ക്യാപ്റ്റനായതിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ കിവികളോട് തോറ്റിട്ടില്ലെന്ന മികവിലും ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നു. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് ഉപയോഗിച്ച പിച്ചാണ് ഫൈനലിലും. 280 റൺസെങ്കിലും അടിച്ചാൽ മാത്രമാണ് ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് ഇവിടെ മുൻതൂക്കം നേടാനാവൂ. അതിനാൽ ടോസ് നിർണായകം തന്നെ. ഫൈനലിൽ തുല്യശക്തികൾ മുഖാമുഖമെത്തുന്നതിനാൽ കാണികളും ആകാംഷയിലാണ്.
Story Highlights : ICC Champions trophy India vs New Zealand final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here