സൈന്യം അട്ടിമറിച്ചെന്ന വാർത്ത: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ പ്രതികരണം; ‘ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം’

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാജ്യത്തെ ഇടക്കാല ഭരണ സംവിധാനം ബംഗ്ലാദേശ് സൈന്യം അട്ടിമറിച്ചെന്ന അഭ്യൂഹങ്ങളോടായിരുന്നു പ്രതികരണം. ബംഗ്ലാദേശിലെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സൈനിക മേധാവി ജനറൽ വക്കർ ഉസ് സമാനും വിദ്യാർത്ഥി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള റിപ്പോർട്ടുകളും ധാക്കയിലെ സൈനിക നീക്കങ്ങളും പുറത്തുവന്നതിനെ തുടർന്നാണ് അട്ടിമറിയെന്ന അഭ്യൂഹം ഉണ്ടായത്. യൂനുസിനെ പുറത്താക്കി ഇടക്കാല സർക്കാരിന്റെ നിയന്ത്രണം സൈനിക മേധാവി ഏറ്റെടുക്കുമെന്നാണ് വാർത്ത.
ധാക്കയിൽ വർദ്ധിച്ചുവരുന്ന സൈനിക നടപടികൾക്കിടെയാണ് സ്ഥിതിഗതികൾ വൽളായത്. വെള്ളിയാഴ്ച രാവിലെ മുതൽ സംയുക്ത സുരക്ഷാ സേന രാജ്യത്ത് പലയിടത്തും പട്രോളിംഗ് ശക്തമാക്കുകയും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസ് ആസ്ഥാനമായുള്ള ബംഗ്ലാദേശി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിനാകി ഭട്ടാചാര്യ സൈനിക മേധാവിക്ക് പിന്നിൽ ഇന്ത്യയുണ്ടെന്നും ഇദ്ദേഹത്തിനെതിരെ പ്രതിഷേധിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണങ്ങളും നടന്നു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ പതനത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി അധികാരമേറ്റത്. സൈന്യത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇടക്കാല ഭരണകൂടത്തോട് പൊതുജനങ്ങളിൽ അവിശ്വാസം വർധിക്കുകയാണ്.
Story Highlights : Response of the interim government in Bangladesh in military coup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here