Advertisement

ആഷ്‌ലി ഗാര്‍ഡ്‌നര്‍ ഇനി മോണിക്ക റൈറ്ററിന്റെ ജീവിത പങ്കാളി; സഫലമായത് നാലുവര്‍ഷത്തെ പ്രണയം

April 10, 2025
2 minutes Read
Ashleigh Gardner Marriage

ഓസ്ട്രേലിയന്‍ വനിത ക്രിക്കറ്റിലെ ഓള്‍റൗണ്ടറും വനിത പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റനുമായ ആഷ്ലി ഗാര്‍ഡ്നര്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തായ മോണിക്ക റൈറ്റാണ് ആഷ്‌ലിയുടെ ജീവിതപങ്കാളി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നു. കരിയര്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് വിവാഹ ചടങ്ങ് നടത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും സഹ താരങ്ങളുമൊക്കെ പങ്കെടുത്ത വിവാഹച്ചടങ്ങ് ലളിതമായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹ ചടങ്ങിന് ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാര്‍ത്ത് എന്നിവരും എത്തിയിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞ് മോണിക്കയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ആഷ്ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘മിസിസ് ആന്‍ഡ് മിസിസ് ഗാര്‍ഡ്നര്‍’എന്ന അടിക്കുറിപ്പോടെ വിവാഹ വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ ആരാധകരടക്കമുള്ള നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധിപേര്‍ ആഷ്‌ലിയെ അഭിനന്ദിച്ചിട്ടുണ്ട്. ആഷ്‌ലിയും മോണിക്കയും 2021 മുതലാണ് പ്രണയത്തിലായത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇരുവരുടെയും എന്‍ഗേജ്മെന്റ് കഴിഞ്ഞിരുന്നു. രണ്ടാളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ആഷ്ലി ഇടയ്‌ക്കെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അടിയിലും വിവാഹക്കാര്യങ്ങള്‍ അടക്കം ചോദിച്ച് ആരാധാകര്‍ എത്താറുണ്ടായിരുന്നു. ഓസ്ട്രേലിയക്കായി 2017-ല്‍ അരങ്ങേറ്റം കുറിച്ച ആഷ്ലി 77 ഏകദിനങ്ങളും 96 ട്വന്റി ട്വന്റി മത്സരങ്ങളും ഏഴ് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിച്ച ടി20 ലോകകപ്പില്‍ ആഷ്‌ലി ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights: Ashley Gardner and Monica wrighter married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top