ഭൂപതിവ് ചട്ട ഭേദഗതിയിൽ കുഴഞ്ഞ് സർക്കാർ, തടസ്സമായി 1993 ലെ ചട്ടം

ഭൂപതിവ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ ചട്ടം രൂപീകരിക്കുന്നതിൽ സർക്കാരിന് മുന്നിൽ പുതിയ തടസം. മലയോര മേഖലയിൽ പട്ടയം അനുവദിക്കുന്നതിന് 1993ൽ ഉണ്ടാക്കിയ ചട്ടത്തിന് വിരുദ്ധമാകുമോ എന്നതാണ് സർക്കാരിന് മുന്നിൽ പ്രതിബന്ധമായിരിക്കുന്നത്. ഇക്കാര്യത്തിൽ രണ്ട് തരത്തിലുളള നിയമോപദേശം ലഭിച്ചതും സർക്കാരിനെ കുഴക്കുന്നുണ്ട്. 24 EXCLUSIVE
1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തി നിയമസഭ ബില്ല് പാസാക്കിയിട്ട് ഏതാണ്ട് ഒരു വർഷം കഴിഞ്ഞു. വീട് വെക്കാനും കൃഷി ആവശ്യത്തിനും പതിച്ച് നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ക്രമവൽക്കരിച്ച് നൽകുകയാണ് നിയമഭേദഗതിയുടെ ഉദ്ദേശം.
Read Also: അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം
ഇടുക്കി ജില്ലയെ ഉദ്ദേശിച്ചുളള നിയമം ചട്ടം കൊണ്ടുവരാത്തതിനാൽ ഇതുവരെ പ്രാബല്യത്തിലാക്കാനായിട്ടില്ല. നിയമവകുപ്പ് അംഗീകരിച്ച ചട്ടത്തിന് മുന്നിലുളള പ്രധാന തടസം 1993ലെ ചട്ടമാണ്.1977ന് മുൻപ് മലയോര മേഖലയിൽ കുടിയേറിവർക്ക് വനഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ ചട്ടമാണിത്. വീട്, കൃഷി, ചെറിയ കട എന്നിവക്ക് മാത്രമേ ഉപയോഗിക്കാവൂവെന്ന നിബന്ധനയിലാണ് കേന്ദ്രം ഭൂമി കൈമാറിയത്. പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങളെ ക്രമവൽക്കരിച്ച് നൽകുന്നതിനുളള പുതിയ ചട്ടത്തിന് കടക വിരുദ്ധമാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയിൽ പോയാൽ ചട്ടമാകെ റദ്ദാക്കപ്പെടാം. അതാണ് ചട്ടം പുറത്തിറക്കാതെ സർക്കാർ അറച്ച് നിൽക്കുന്നത്. ഇക്കാര്യത്തിൽ നിയമവകുപ്പിൽ നിന്ന് രണ്ട് തരത്തിലുളള ഉപദേശം ലഭിച്ചതും ആശയക്കുഴപ്പം വർധിപ്പിച്ചു.
അതേസമയം, 1993ലെ ചട്ട പ്രകാരമുളള പട്ടയങ്ങൾക്ക് മാത്രമായി പ്രത്യേക ചട്ടം കൊണ്ടുവരണമെന്നാണ് ഒരു ഉപദേശം. 1993ലെ പട്ടയത്തിന് മാത്രമായി പ്രത്യേക ചട്ടം കൊണ്ടു വന്നാൽ നിയമപരമായ വെല്ലുവിളി നേരിടേണ്ടി വരും എന്നതാണ് മറ്റൊരു ഉപദേശം. ഇതിന് പോം വഴി കണ്ടെത്താനാണ് 16ന് അഡ്വക്കേറ്റ് ജനറൽ
കെ.ഗോപാലകൃഷ്ണക്കുറുപ്പിൻെറ അധ്യക്ഷതയിൽ യോഗം വിളിച്ചിരിക്കുന്നത്.
Story Highlights : Government confused over land tenure amendment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here