കെഎഫ്‌സി വിരുദ്ധ പ്രക്ഷോഭം: ഔട്ട്ലെറ്റുകൾക്ക് നേരെ വ്യാപക പ്രതിഷേധം ഇസ്രയേൽ അനുകൂലി എന്നാരോപിച്ച്; പാകിസ്ഥാനിൽ ഒരു മരണം

ആഗോള റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്‌സി (കെൻ്റക്കി ഫ്രൈഡ് ചിക്കൻ) വിരുദ്ധ പ്രക്ഷോഭം പാകിസ്ഥാനിൽ വ്യാപകം. കെഎഫ്‌സി സ്റ്റോറുകൾ രാജ്യത്തിൻ്റെ പലയിടത്തായി ആക്രമിക്കപ്പെടുന്നുണ്ട്. എല്ലാ ഔട്ട്ലെറ്റുകൾക്ക് മുന്നിലും പൊലീസ് സുരക്ഷയൊരുക്കി. സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്കേറ്റു,നിരവധി പേർ അറസ്റ്റിലായി.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് കെഎഫ്സി പിന്തുണ നൽകുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത്. ലോകത്ത് മക്ഡോണൾഡ്സ് കഴിഞ്ഞാൽ ഏറ്റവും വലിയ ഭക്ഷണശാല ശൃംഖലയാണ് കെഎഫ്സി. എന്നാൽ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളുമായി കെഎഫ്സിക്ക് എന്തെങ്കിലും പങ്കുള്ളതായി ഇതുവരെ വിവരമില്ല.
ലാഹോറിൽ നടന്ന പ്രതിഷേധത്തിനിടെ കെഎഫ്സി ജീവനക്കാരനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കെഎഫ്സിയുടെ നിരവധി ജീവനക്കാർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട നിരവധി പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത് എന്നാണ് പാക് സർക്കാർ വ്യക്തമാക്കുന്നത്.
അമേരിക്കയുടെയും സഖ്യകക്ഷിയായ ഇസ്രയേലിന്റെയും പ്രതീകമാണ് കെഎഫ്സി എന്നാണ് പാക്കിസ്ഥാനിലെ സമരക്കാർ ആരോപിക്കുന്നത്. ഏഴു ദിവസത്തിനിടെ രാജ്യത്ത് 20 കെഎഫ്സി റസ്റ്റോറന്റുകൾ ആക്രമിക്കപ്പെട്ടു. കറാച്ചിയിൽ രണ്ട് കെഎഫ്സി കടകൾ തീയിട്ടതായും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനിലെ ആക്രമണങ്ങളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Story Highlights : One Killed many injured as anti KFC protest strengthened in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here