പഹൽഗാം ഭീകരാക്രമണം; NIA കസ്റ്റഡിയിൽ 220 പേർ

ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ NIA കസ്റ്റഡിയിൽ എടുത്തത് 220 പേരെ. 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.
ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്ത 3D മാപ്പിങ് അടക്കമുള്ള സംവിധാനങ്ങൾ എൻഐഎ കേസിൽ അന്വേഷണത്തിനായി പരീക്ഷിക്കുന്നുണ്ട്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ), പാകിസ്താൻ സൈന്യം എന്നിവയുടെ പങ്കാളിത്തം എൻഐഎ സ്ഥിരീകരിച്ചിരുന്നു.
Read Also: ഒടുവിൽ വാഗാ അതിർത്തി തുറന്ന് പാകിസ്താൻ; പൗരന്മാരെ തിരികെ സ്വീകരിച്ച് തുടങ്ങി
ജമ്മുവിലെ കോട് ഭൽവാൽ ജയിലിലുള്ള നിസാർ അഹമ്മദ് എന്ന ഹാജി, മുഷ്താഖ് ഹുസൈൻ എന്നിവരെ ചോദ്യം ചെയ്യാനും എൻഐഎ തയ്യാറെടുക്കുകയാണ്. ഇരുവരും അറിയപ്പെടുന്ന ലഷ്കർ ഇ തൊയ്ബ സഹപ്രവർത്തകരാണെന്നും 2023-ൽ ഭാട്ട ധുരിയാനിലും ടോട്ടഗാലിയിലും സൈനിക വാഹനവ്യൂഹങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളെ സഹായിച്ചതിന് നേരത്തെ അറസ്റ്റിലായവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എൻഐഎയുടെ കണ്ടെത്തലുകൾ പ്രകാരം, പഹൽഗാം ആക്രമണം ലഷ്‌കർ-ഇ-തൊയ്ബ ആസൂത്രണം ചെയ്തത് ഐഎസ്‌ഐ, ആർമി എന്നിവയുൾപ്പെടെയുള്ളവയുടെ സജീവ പിന്തുണയോടെയും നിർദേശത്തോടെയുമാണ്. രണ്ട് പ്രധാന പ്രതികളായ ഹാഷ്മി മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവർ പാകിസ്താൻ പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, അവർ അതിർത്തിക്കപ്പുറത്തുള്ള ഹാൻഡ്‌ലർമാരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും എൻഐഎ ഇതിനകം തന്നെ കണ്ടെത്തിയിരുന്നു.
Story Highlights : Pahalgam terror attack: 220 people in NIA custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here