നന്തന്‍കോട് കൂട്ടക്കൊല: കേദല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി നാളെ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസില് കേദലിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കേദലിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേരളത്തെ നടുക്കിയ കൂട്ടക്കൊലയില്‍ കേദല്‍ ഏകപ്രതിയാണ്. (Nanthancode family murder case: Cadell Raja found guilty)
രണ്ട് തവണ വിധി പറയാന്‍ മാറ്റിവച്ച ശേഷമാണ് കോടതി ഇന്ന് ഒരു മണിയോടെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 65 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. മാതാപിതാക്കളെ ഉള്‍പ്പെടെ പ്രതി കൊലപ്പെടുത്തിയ രീതി അതിക്രൂരമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല്‍ സ്വീകരിച്ചത്. ഫോറന്‍സിക് തെളിവുകള്‍ ആയിരുന്നു പ്രോസിക്യൂഷന്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.
2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.
2017 ഏപ്രില്‍ അഞ്ച് ഉച്ചയ്ക്ക് മുന്‍പ് താന്‍ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു തരാമെന്നു പറഞ്ഞു അമ്മ ജീന്‍ പത്മയെ മുകളിലുള്ള റൂമിലേക്ക് എത്തിക്കുന്നു.കമ്പ്യുട്ടറിനു മുന്നില്‍ കസേരയില്‍ ഇരുത്തി പിന്നില്‍ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അന്ന് വൈകുന്നേരത്തിനു മുന്‍പ് തന്നെ ഇതേ രീതിയില്‍ അച്ഛന്‍ രാജ തങ്കത്തേയും സഹോദരി കരോളിനെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ബെഡ്റൂമില്‍ സൂക്ഷിച്ചു. അടുത്ത ദിവസം ബന്ധുവായ ലളിതയേയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.
ഏഴാം തീയതി രാത്രി മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ആദ്യ ശ്രമം. ശ്രമത്തിനിടയില്‍ കേഡലിന്റെ കൈക്ക് പൊള്ളലേറ്റു.ഇതിനിടയില്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു ജോസിനും,വീട്ടു ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇവരോടൊക്കെ നുണകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാന്‍ വീണ്ടും ശ്രമിച്ചു. ഇതിനിടെ തീ മുറിയിലേക്ക് പടര്‍ന്നു. ഇതോടെ ഞെട്ടിക്കുന്ന കൊലപതാക വിവരം പുറം ലോകമറിയുകയായിരുന്നു.
Story Highlights : Nanthancode family murder case: Cadell Raja found guilty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here