‘നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല’; ജനീഷ് കുമാർ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി

കെയു ജനീഷ് കുമാർ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ എംഎൽഎ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു. സംഭവത്തിൽ ജനീഷിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ഉദ്യോഗസ്ഥരുടെ പരാതിയിലും എംഎൽഎക്കെതിരെ കേസുണ്ട്.
വന്യ മൃഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം. ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളെ തൊടാൻ പാടില്ലെന്ന നിലയിലാണ് ഇപ്പേൾ പോകുന്നത്. ഈ സാഹചര്യം മാറമമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഇക്കാര്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര നിയമം ഇതിന് എതിരാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര നിയമത്തിൽ മാറ്റം വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗങ്ങളെ നിയന്ത്രിക്കണമെങ്കിൽ നായാട്ട് ആണ് ഒരു വഴി. വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നടപടികൾ ആവശ്യമാണ്. വന്യജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരണമെന്നും ഇത് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : CM Pinarayi Vijayan against KU Janeesh Kumar MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here