മൂന്നുവയസുകാരിയെ കൊല്ലാന്‍ അമ്മ മുന്‍പും ശ്രമിച്ചതായി കുടുംബം; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് ബന്ധുക്കളുടെ മൊഴി

ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ കുടുംബം. മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി. (Family says mother tried to kill three-year-old girl before)
തങ്ങള്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ താന്‍ പുഴയിലെറിഞ്ഞെന്നും കല്യാണിയുടെ മാതാവ് തന്നെ ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി അയല്‍വാസികളും സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് യുവതി തന്നോട് പറഞ്ഞതായി ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു.
കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ നിരന്തരം കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികളും പറയുന്നു. വഴക്കിന് ശേഷം രണ്ട് മാസത്തോളം യുവതി സ്വന്തം വീട്ടില്‍പ്പോയി നിന്നു. മാനസിക പ്രശ്‌നത്തിന്റെ ചില ലക്ഷണങ്ങളും ഇവര്‍ കാണിച്ചതായി അയല്‍ക്കാര്‍ പറഞ്ഞു. കനത്ത മഴ ആദ്യഘട്ടത്തില്‍ പുഴയിലെ തിരച്ചിലിന് തടസമായിരുന്നുവെങ്കിലും ഇപ്പോള്‍ പുഴയിലെ ഒഴുക്ക് കുറഞ്ഞത് തിരച്ചിലിന് അനുകൂലമാരുന്നുണ്ട്.
മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. വാഹന പരിശോധന ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് അമ്മയ്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടാം.
കുട്ടുമശ്ശേരി കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് കുട്ടിയുമായി മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. തിരുവാങ്കുളം ഭാഗത്ത് വച്ച് യുവതി കുട്ടിയേയും എടുത്ത് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് മൊഴികള്‍ മാറ്റിമാറ്റി പറയുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനിലുള്ള അമ്മയെ ബന്ധുക്കളുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചോദ്യംചെയ്ത് വരികയാണ്. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് അടിയന്തര മെസേജുകള്‍ പാസ് ചെയ്തു.
Story Highlights : Family says mother tried to kill three-year-old girl before
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here