‘കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞിരുന്നു’; നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ നിർണായക മൊഴി

എറണാകുളം തിരുവാണിയൂരിൽ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിയുടെ നിർണായക മൊഴി പുറത്ത്. കുട്ടി പീഡനവിവരം അമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തുടർന്ന് കുട്ടിയുടെ അമ്മ ഈ വിവരം ദേഷ്യത്തോടെ തന്നോട് ചോദിച്ചെന്നും ബന്ധുവായ പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം, അമ്മ മറ്റാരോടെങ്കിലും ഈ വിവരം പങ്കുവെച്ചോയെന്ന് തനിക്ക് അറിയില്ലെന്നും പ്രതി മൊഴി നൽകി.
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനമാണ്. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്.
പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Story Highlights : Thiruvaniyoor child abuse case: Accused admits mother was informed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here