നിലമ്പൂരിൽ ബിജെപി മത്സരിക്കില്ല? നേതാക്കള്‍ രണ്ടുതട്ടില്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കേണ്ടതില്ലെന്ന ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ നിലപാടില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത. അസംബ്ലി ഇലക്ഷന് ഏഴുമാസം മാത്രം ബാക്കിനില്‍ക്കെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്നും, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കിയത്.
ന്യൂനപക്ഷത്തിന് സ്വാധീനമുള്ള നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിന് രാഷ്ട്രീയമായി യാതൊരു പ്രസക്തിയുമില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മാത്രമല്ല സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചിലവഴിക്കുന്ന പണം നഷ്ടമാണെന്നാണ് സംസ്ഥാന അധ്യക്ഷന്റെ നിലപാട്. തന്റെ രാഷ്ട്രീയം വേറെയാണെന്നുള്ള സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെ തള്ളുകയാണ് ഒരു വിഭാഗം നേതാക്കള്‍. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്.
തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുക്കം നടത്തുമ്പോള്‍ മറ്റു നേതാക്കളെ ആരെയും അറിയിക്കാതെ രാജീവ് ചന്ദ്രശേഖര്‍ വിദേശത്തേക്ക് പോയതും ബി ജെ പി നേതാക്കളെ ചൊടിപ്പിച്ചിരിക്കയാണ്. എന്നാല്‍ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും, ഡോ കെ എസ് രാധാകൃഷ്ണനും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയോ, മുന്നണിയിലെ മറ്റേതെങ്കിലും കക്ഷിയോ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നാല്‍ അത് പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വാദം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പതിനേഴായിരത്തില്‍പരം വോട്ടുകള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചിരുന്നു. 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ്സില്‍ നിന്നും സീറ്റ് തിരികെ വാങ്ങിയാണ് അഡ്വ അശോക് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ ടി കെ അശോക് കുമാറിന് ലഭിച്ചിരുന്നത് 8595 വോട്ടുകളാണ്. 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി വി അന്‍വര്‍ വിജയിച്ചത്. അന്‍വറിന് 81227 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി പ്രകാശിന് 78527 വോട്ടുകളുമാണ് ലഭിച്ചത്. ബി ജെ പിക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ഈ വോട്ടുകള്‍ എങ്ങോട്ടേക്ക് മാറുമെന്നാണ് ജില്ലാ നേതാക്കളുടെ ചോദ്യം. അതിനാല്‍ സ്വതന്ത്രരെയോ ബി ഡി ജെ എസ്സിനെയോ നിര്‍ത്തി പാര്‍ട്ടിയുടെ മുഖം രക്ഷിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതെന്നായിരിക്കും ഇടതുമുന്നണിയുടെ വാദം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുതിര്‍ന്ന സി പി ഐ എം നേതാക്കളെ പ്രതികളാക്കി ഇ ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത് ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ ആരോപണ മുന്നയിച്ച സാഹചര്യത്തില്‍ ഇടത് നേതാക്കള്‍ വ്യാപകമായി ആരോപണം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില ബി ജെ പി നേതാക്കളുടെ വാദം. നിലമ്പൂരില്‍ കോലിബി സഖ്യമെന്ന വാദമായിരിക്കും സി പി ഐ എം ഉയര്‍ത്തുക. നേരത്തെയും സി പി ഐ എമ്മും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, നിലമ്പൂരില്‍ സ്ഥാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ രാഷ്ട്രീയപരമായി സി പി ഐ എമ്മിനൊപ്പമാണെന്ന ആരോപണം കോണ്‍ഗ്രസ് ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. നിലവില്‍ കേരളത്തില്‍ സി പി ഐ എമ്മും ബി ജെ പിയും തമ്മില്‍ രഹസ്യ സഖ്യമുണ്ടെന്നൊരു ദുരാരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിന് കൂടുതല്‍ പ്രചാരണം ലഭിക്കാനും വഴിയൊരുങ്ങുമെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നിലമ്പൂരില്‍ നിര്‍ണായക വോട്ടുകള്‍ ബി ജെ പിക്ക് ലഭിക്കാറില്ല. എങ്കിലും എന്‍ ഡി എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാതെ വന്നാല്‍ ഈ വോട്ടുകള്‍ ആര്‍ക്ക് അനുകൂലമായി മാറുമെന്നതിലും നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്.
2016 ല്‍ നിലമ്പൂരില്‍ ബി ഡി ജെ എസ് മത്സരിച്ചിരുന്നു. ബി ഡി ജെ എസ് നിലമ്പൂരില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനിടയില്‍ സ്വതന്ത്രനെ കണ്ടെത്താനുള്ള നീക്കവും ബി ജെ പിയിലെ ഒരുവിഭാഗം നേതാക്കള്‍ നടത്തിയിരുന്നു. ബി ഡി ജെ എസ് നിലമ്പൂരില്‍ മത്സരിക്കണമെങ്കില്‍ എന്‍ ഡി എ നേതാവ് എന്ന നിലയില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ അനുമതിവേണം. രാജീവ് ചന്ദ്രശേഖര്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പിനെ പരിഗണിക്കാത്തത് മുന്നണിയിലും പ്രതിസന്ധിയുണ്ടാക്കിയിരിക്കയാണ്.
ബി ജെ പി പ്രധാനമായും ലക്ഷ്യമിടുന്നത് തദ്ദേശ തിരഞ്ഞെടുപ്പാണ്. കോര്‍കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലമ്പൂരില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്നതിലുള്ള താല്പര്യമില്ലായ്മ വ്യക്തമാക്കിയതോടെ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ലെന്ന് വ്യക്തമാണ്.
Story Highlights : NDA should not contest the Nilambur by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here