കാലവർഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സർക്കാർ നോക്കുകുത്തി: രാജീവ് ചന്ദ്രശേഖർ

കാലവർഷം ശക്തിപ്പെടുകയാണ്. ഇന്ന് മാത്രം എട്ടു മരണങ്ങളാണ് മഴക്കെടുതി മൂലം ഉണ്ടായത്. എന്നാൽ പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും.
2018ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു.
നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്മെന്റിൽ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിൻ്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്നത്.
സംസ്ഥാനത്തെ നഗരങ്ങൾ മുഴുവൻ വെള്ളക്കെട്ടായി മാറുകയാണ്. പിഡബ്ല്യുഡി റോഡുകൾ താറുമാറായി, കോടതി പോലും സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ ശകാരിച്ചു. അപകട സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുനിൽക്കുന്ന നടപടി മുൻകൂട്ടി സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് റെയിൽ, റോഡ് ഗതാഗതങ്ങൾ മരം വീണ തടസ്സപ്പെടുന്നത്.
ഇതേ പ്രശ്നം തന്നെയാണ് കെഎസ്ഇബിയും നേരിട്ടത് – മരങ്ങൾ വീണതിനെ തുടർന്ന് പതിനായിരത്തിയിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. മറിഞ്ഞു വീണ ഭൂരിഭാഗം മരങ്ങളും മഴയ്ക്ക് മുൻപേ മുറിച്ചുമാറ്റാൻ കഴിയുന്നതായിരുന്നു. എന്നാൽ ഏകോപനമില്ലായ്മ കാര്യങ്ങളെ കൂടുതൽ അവതാളത്തിലാക്കുന്നു.
മഴ അലേർട്ട് നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും, ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം നടത്തുകയും അല്ലാതെ കാലവർഷത്തെ നേരിടാൻ യാതൊരു മുന്നൊരുക്കങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ല.
പി.എം. ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികൾ സിപിഎം അട്ടിമറിച്ചതോടെ നിരവധി നിർദ്ധനരാണ് സുരക്ഷിതമായ വീടില്ലാതെ ഈ മഴയിൽ ആശങ്കയിൽ കഴിയുന്നത്. ഇടുക്കിയിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച ഫ്ലാറ്റുകളുടെ മേൽക്കൂരയും ഭിത്തിയും ഇളകി വീണ് ചോർന്നൊലിക്കുകയാണ്. ഇവിടെ കഴിയുന്ന ജനങ്ങളും ആശങ്കയിലാണ്. സുരക്ഷിതമല്ലാത്ത ഫ്ലാറ്റുകളിൽ കഴിയാൻ പേടിയാകുന്നു എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2018ലേതുപോലെ അർദ്ധരാത്രിയിൽ അറിയിപ്പ് നൽകി ജനങ്ങളെ വെള്ളത്തിൽ മുക്കാതെ, ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ബിജെപിയുടെ പഞ്ചായത്ത്, ജില്ലാതലത്തിലുള്ള പ്രവർത്തകരോട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കാൻ ആവശ്യമായതെല്ലാം ചെയ്യാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾക്ക് സഹായമായി ബിജെപി പ്രവർത്തകർ പൂർണ്ണമായും സേവനസജ്ജരായി രംഗത്തുണ്ടാവും. ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര സഹായം ജനങ്ങൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ടെന്ന് സംസ്ഥാന സർക്കാർ മറന്നു പോകുന്നതായും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Story Highlights : Rajeev chandrasekhar on kerala rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here