ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാകില്ല: ഹൈക്കോടതി

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. 2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കിവിടാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് യുവതി പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ചത്. (Wife cannot be evicted from in-laws’ house just because husband dies: High Court)
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ യുവതിയെ കോടതി അനുവദിച്ചു. പാര്‍പ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസ്സിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് കോടതി വിലയിരുത്തി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ജസ്റ്റിസ് എം.ബി.സ്‌നേഹലത പറഞ്ഞു.
2009ലാണ് ഹര്‍ജിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിന് ശേഷവും യുവതിയും കുട്ടികളും ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയോട് സ്വന്തം വീട്ടില്‍ നിന്ന് ഭാഗം കിട്ടിയ സ്വത്തുപയോഗിച്ച് ജീവിക്കാനും ഈ വീട്ടില്‍ നിന്ന് മാറാനും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. തന്നെ ഇറക്കി വിടാന്‍ ശ്രമിച്ചപ്പോള്‍ യുവതി പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ചു. കോടതി യുവതിക്ക് അനുകൂലമായാണ് വിധിച്ചത്. പിന്നീട് ബന്ധുക്കള്‍ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്.
Story Highlights : Wife cannot be evicted from in-laws’ house just because husband dies: High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here