ബോംബെ ആദ്യം പ്ലാൻ ചെയ്തിരുന്നത് മലയാളത്തിൽ ; മണിരത്നം

1995ൽ പുറത്തിറങ്ങിയ ക്ലാസിക് പ്രണയ ചിത്രം ബോംബെ ആദ്യം മലയാളത്തിൽ പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സംവിധായകൻ മണിരത്നം. ഒരു മലയാളിയായ നിർമ്മാതാവിനെ വെച്ച് മലയാളത്തിൽ തന്നെ ജോലികളാരംഭിച്ചു എങ്കിലും അത് നിന്ന് പോയി എന്ന് മണിരത്നം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എംടി വാസുദേവൻ നായർ സാറിന്റെ തിരക്കഥയിൽ ഒരു ചിത്രമാ ചെയ്യാനും ചർച്ചകൾ നടന്നിരുന്നു” മണിരത്നം പറയുന്നു. മണിരത്‌നത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം 1984ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഉണരൂ’ ആണ്. 42 വർഷമായിട്ടും മലയാളത്തിൽ പിന്നെയൊരു ചിത്രമുണ്ടാകാത്തത് എന്ത്കൊണ്ടാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മണിരത്നം കമൽഹാസനെയും ചിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത് ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് മണിരത്നം മലയാളത്തിൽ ഒരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് വാചാലനായത്.
മുൻപ് എംടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിലും ഒരുമിച്ച് പ്രവർത്തിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് മണിരത്നം സംസാരിച്ചിരുന്നു. ഒപ്പം മണിരത്നത്തിന്റെ ഐതിഹാസിക ചിത്രം ‘ഇരുവർ’ എം.ടി യുടെ പ്രചോദനത്തിൽ നിന്നുണ്ടായ സിനിമയെന്നും മണിരത്നം സൂചിപ്പിച്ചിട്ടുണ്ട്.
നായകൻ എന്ന ചിത്രത്തിന് 38 വർഷത്തിന് ശേഷമാണ് കമൽ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നതെന്നത് തന്നെയാണ് തഗ് ലൈഫിന്റ പ്രത്യേകത. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രവി കെ ചന്ദ്രനാണ്. ചിത്രം ജൂൺ അഞ്ചിന് റിലീസ് ചെയ്യും.
Story Highlights :Bombay was originally planned in Malayalam: Maniratnam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here