‘രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം’ ; ആദിലിന്റെ കുടുംബത്തെ കണ്ട് സിപിഐഎം പ്രതിനിധി സംഘം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുയുടെ കുടുംബത്തെ കണ്ട് സിപിഐഎം പ്രതിനിധി സംഘം. ആദിലിന്റെ പിതാവും മാതാവും ഭാര്യയെയുമാണ് സംഘം കണ്ടത്. ആദിലിനെ കുറിച്ചുള്ള കുറിപ്പും പിതാവിനൊപ്പമുള്ള ചിത്രവും ജോണ്‍ ബ്രിട്ടാസ് എംപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.
രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആദിലിന്റെ പിതാവിനൊപ്പമുള്ള ചിത്രം ജോണ്‍ ബ്രിട്ടാസ് പങ്കുവച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ടൂറിസ്റ്റുകള്‍ക്ക് നേര്‍ക്ക് തീവ്രവാദികള്‍ നിറയൊഴിച്ചപ്പോള്‍ ജീവന്‍ തൃണവല്‍ഗണിച്ച് അവരോട് പോരാടിയ ഒരാളുണ്ട് – പോണിവാല ആദില്‍ ഷാ – യാത്രികരെ കഴുതപ്പുറത്ത് ഏറ്റി പോയിരുന്ന ചെറുപ്പക്കാരന്‍. മുസ്ലിം ആയതുകൊണ്ട് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നിട്ടും ആദില്‍ തീവ്രവാദികളുടെ കയ്യില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ചു സ്വയം രക്തസാക്ഷിത്വം വഹിച്ചു. ആദിലിന്റെ ബാപ്പ സെയ്ദ് ഹൈദര്‍ ഷായെ ഇന്ന് ശ്രീനഗറില്‍ വച്ച് കണ്ടു. വീടിന്റെ ഏകഅത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദര്‍ ഷാ ഒരിക്കല്‍പോലും ആകുലപ്പെട്ടില്ല. തന്റെ മകന്‍ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാര്‍ ഈ കാശ്മീര്‍ താഴ്വരയില്‍ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ ബാപ്പ. തന്റെ സഹധര്‍മ്മിണിയേയും രക്തസാക്ഷിയായ ആദലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ വന്നത്. കാശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നല്‍കുന്ന വാക്കുകളാണ് സെയ്ദ് ഹൈദര്‍ ഷായുടേത് – ബ്രിട്ടാസ് കുറിച്ചു.
ദുരിതമനുഭവിക്കുന്ന കാശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി നയിക്കുന്ന പ്രതിനിധി സംഘം ശ്രീനഗറില്‍ എത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം അമ്രാറാം, ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്‍, എംപിമാരായ എ എ റഹീം, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, സൂ വെങ്കടേശന്‍ എന്നിവരും ഈ സംഘത്തിലുണ്ട്. ജമ്മു-കാശ്മീരിലെ പ്രമുഖ നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി സംഘത്തിലെ അവിഭാജ്യഘടകമാണ്. കാശ്മീരിലെ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ വിഭാഗം ജനങ്ങളുമായി സംഘം സംവദിക്കുകയും ചെയ്തു. ശ്രീനഗറില്‍ നടക്കുന്ന സിപിഐ(എം) കണ്‍വെന്‍ഷനെ എം.എ. ബേബി അഭിസംബോധന ചെയ്തു.
Story Highlights : CPIM delegation meets Adil’s family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here