‘മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണ്; മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ല’; സുരേഷ് ഗോപി

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്നും അതിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷമേ ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും വ്യോമയാന മന്ത്രിയും സംഭവ സ്ഥലത്ത് തന്നെയുണ്ടെന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെയോടെ അതില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ ഐഎഎസ് പറഞ്ഞു. ഗുജറാത്തിലെ ആശുപത്രിയിലുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുക എന്നതാണ് അടുത്ത നടപടിക്രമം. രഞ്ജിതയുടെ സഹോദരന്‍ നാളെ അഹമ്മദാബാദിലേക്ക് പോകും. ഡിഎന്‍എ പരിശോധന നടത്തും – അദ്ദേഹം പറഞ്ഞു
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ 241 പേരാണ് മരച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അഹമ്മദാബാദ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ തകര്‍ന്ന് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും പൈലറ്റുമാരുള്‍പ്പെടെ പന്ത്രണ്ട് വിമാനജീവനക്കാരും. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്മാര്‍. ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനിയും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്നു. ലണ്ടനിലേക്ക് പുറപ്പെടുന്ന വിമാനമായതിനാല്‍ ഇന്ധന ടാങ്ക് നിറഞ്ഞ നിലയിലായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
Story Highlights : Ahmedabad plane crash: Suresh Gopi visit Ranjittha’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here