ചിതാഭസ്മം നര്‍മദയില്‍ ഒഴുക്കി; അര്‍ജുന്‍ മടങ്ങിയത് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി; അനാഥരായി രണ്ട് കുഞ്ഞുങ്ങള്‍

ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി തന്റെ കുഞ്ഞുമക്കള്‍ക്കടുത്തേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു അര്‍ജുന്‍ മനുഭായി പടോലിയ. എന്നാല്‍ അഹമ്മദാബാദ് വിമാനദുരന്തം ആ പിതാവിനെ മക്കള്‍ക്കടുത്തേക്ക് എത്തിച്ചില്ല. അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു.
ഒരാഴ്ച മുന്‍പാണ് അര്‍ജുന്റെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. സ്വന്തം നാട്ടില്‍, നര്‍മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ അവസാനത്തെ ആഗ്രഹം. ഇത് നിറവേറ്റുന്നതിനായാണ് ഗുജറാത്തിലെ അമ്രേലിയിലേക്ക് എത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അര്‍ജുന്‍. എത്രയും പെട്ടന്ന് തന്റെ കുഞ്ഞുമക്കളുടെ അടുത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. വിമാനാപകടത്തില്‍ അര്‍ജുന് ജീവന്‍ നഷ്ടമായി.
അര്ജുന് അപകടത്തില്‍ പെട്ടതായി അദ്ദേഹത്തിന്റെ അനന്തരവന്‍ ക്രിഷ് ജഗദീഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കിടയിലുണ്ടായ അര്‍ജുന്റെയും ഭാരതിയുടെയും മരണം കുടുംബത്തെയാകെ തകര്‍ത്തു. ലണ്ടനിലാണ് 36കാരനായ അര്‍ജുന്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട്.
അതേസമയം, അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന മന്ത്രാലയം സമഗ്ര അന്വേഷണം തുടങ്ങി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് പരിശോധന നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അന്വേഷണത്തിനായി യുകെയില്‍ നിന്നും, യുഎസില്‍ നിന്നും വിദഗ്ധ സംഘമെത്തും.
Story Highlights : Indian-origin London man dies in Air India crash after fulfilling wife’s dying wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here