കെനിയ ബസ് അപകടം: മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

കെനിയ ബസ് അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകിട്ടോടെയായിരിക്കും എത്തിക്കുന്നത്. ശേഷം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.
തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, പരുക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മുഴുവന്‍ രേഖകളുടെ നടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യന്‍ ഹൈകമീഷണര്‍ ഉള്‍പ്പെടെ സംവിധാനങ്ങളും, കെനിയയിലെ കേരള അസോസിയേഷന്‍ അംഗങ്ങള്‍, വിവിധ പ്രവാസി അസോസിയേഷനുകള്‍ എന്നിവരും സജീവമായി രംഗത്തുണ്ട്.
ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.
Story Highlights : Kenya bus accident: Bodies of five dead to be brought home tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here