അഹമ്മദാബാദ് വിമാന അപകടം ; DNA പരിശോധനയിൽ തിരിച്ചറിഞ്ഞത് 45 മൃതദേഹങ്ങൾ

അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.
248 പേരിൽ നിന്നാണ് ഇതുവരെ DNA സാമ്പിളുകൾ ശേഖരിച്ചത്. അതിൽ വിദേശികളും ഉൾപ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.
അപകടത്തിൽ മരിച്ച മലയാളി പുല്ലാട് സ്വദേശി രജിതയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ ബന്ധുക്കൾക്ക് കൈമാറും. രജിതയുടെ സഹോദരൻ രഞ്ജിത്ത് അഹമ്മദാബാദിൽ തുടരുകയാണ്. രജിതയുടെ മരണത്തിൽ അഹമ്മദാബാദ് കേരള സമാജം അനുശോചനം രേഖപ്പെടുത്തി. ഇതുവരെ അപകടത്തിൽ 274 ന് അടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഗുജറാത്ത് സർക്കാരിന്റെ കണക്ക്.
ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും രക്ഷപ്പെട്ടവര്‍ക്കുമായി എയര്‍ ഇന്ത്യ 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിരുന്നു. ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണിത്.
Story Highlights : Ahmedabad plane crash: 45 bodies identified through DNA test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here