ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രായേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്.
ലക്ഷ്യമിട്ട ഇന്ധനം നിറയ്ക്കുന്ന വിമാനം ഇറാന്റെ സൈനിക ലോജിസ്റ്റിക് ശൃംഖലയിലെ ഒരു പ്രധാന ഘടകമാണ്. അതേസമയം ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ മിസൈലുകൾ പതിച്ചു. ഇസ്രയേലിലെ പൊതു സുരക്ഷാനിർദേശങ്ങൾ ഈമാസം 17 വരെ നീട്ടി. ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസഷ്സ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും നിലനിൽപ്പിന്റെ പോരാട്ടമാണിതെന്നുമാണ് നെതന്യാഹു നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.
അതേസമയം , ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളായ ടെഹ്റാനിലെ മെഹ്റാബാദ് ,കാരജ്, ഇമാം ഖൊമെനി എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടു.ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും നിർത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി വ്യക്തമാക്കിയിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ അഭ്യർഥനകൾ തള്ളി ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്.
Story Highlights : Israel’s Air Force strikes Iranian refueling jet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here