കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു, രണ്ട് മരണം; 11 വീടുകൾ ഭാഗികമായി തകർന്നു

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ രണ്ട് മരണം. കല്ലൂട്ടിവയൽ ഷംസീർ (46 ),അന്നശ്ശേരി കുളങ്ങരത്തുതാഴം നക്ഷത്ര (രണ്ടര വയസ്സ്) എന്നിവരാണ് മരിച്ചത്. വടകര താലൂക്കിൽ 11 വീടുകൾ ഭാഗികമായി തകർന്നു.കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.
രണ്ട് കുടുംബങ്ങളിൽ നിന്നായി 11 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. മരം കടപുഴകി വീണ് താമരശ്ശേരി മുക്കം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. വെഴുപ്പൂർ സ്കൂളിന് മുൻവശത്താണ് കൂറ്റൻ മരം കടപുഴകി വീണത്. രാത്രി 8:45 ഓടെയാണ് അപകടം. ആളപായമില്ല.
അതേസമയം സംസ്ഥാനത്ത് വരുന്ന 19 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂൺ 17-19 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിലും, ജൂൺ 18നും 19 നും മണിക്കൂറിൽ പരമാവധി 40 -50 കിലോമീറ്റർ വരെ വേഗതയിലും ശകാറ്റ് ക്തമാകാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കണ്ണൂരും കാസർഗോഡും അടുത്ത 3 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണംമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Story Highlights : Heavy Rain in Kerala Calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here