അന്ന് ഇ പി, ഇന്ന് ഗോവിന്ദന്‍; സിപിഐഎം പ്രതിരോധത്തില്‍

അടിയന്തിരാവസ്ഥക്കാലത്ത് സിപിഐഎം ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി എം വി ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ആര്‍എസ്എസ് വോട്ട് ആവശ്യമില്ലെന്നും, ഒരുകാലത്തും ആര്‍ എസ് എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് എം വി ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്. ഇ എം എസാണ് ആര്‍ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതെന്നും, കോണ്‍ഗ്രസാണ് ആര്‍ എസ് എസുമായി എല്ലാകാലത്തും സഖ്യമുണ്ടാക്കിയതെന്നുമാണ് എം വി ഗോവിന്ദന്റെ ആരോപണം. ഞങ്ങള്‍ സഹകരിച്ചത് ജനതാപാര്‍ട്ടിയുമായായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വാദം. പാര്‍ട്ടിസെക്രട്ടറിയുടെ അഭിമുഖം സിപിഐഎം നേതാക്കളെ ആകെ വെട്ടിലാക്കുകയാണ്. (CPIM leader M V govindan on RSS controversy explained)
മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം എല്‍ ഡി എഫ് കണ്‍വീനറും സി പി എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ വാക്കുകള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയിരുന്നു. താന്‍ ബി ജെ പി ദേശീയനേതാവും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറെ കണ്ടെന്നും, അദ്ദേഹം തന്റെ മകന്റെ വീട്ടില്‍ നന്ദകുമാറിനൊപ്പം വന്നുവെന്നും വെളിപ്പെടുത്തിയത് പാര്‍ട്ടിയെ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇ പി ജയരാജന്‍ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ലാക്ഷ്യം പറച്ചിലും മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കെയായിരുന്നു ജയരാജന്‍ താന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഇ പിയുടെ പ്രസ്താവന സിപിഐഎമ്മിനെ വന്‍ പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ഇതോടെ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പരസ്യമായി ഇ പി ജയരാജനെ തള്ളിപ്പറയുകയും പിന്നീട് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.
പാലക്കാട് തിരഞ്ഞെടുപ്പ് കാലത്ത് ഇ പിയുടെ ആത്മകഥയെന്ന പേരില്‍ ഇറങ്ങിയ കട്ടന്‍ചായയും പരിപ്പുവടയും സി പി എമ്മിനെ പിന്നെയും വെട്ടിലാക്കി. താന്‍ എഴുതിയതല്ല ആത്മകഥയെന്നും തന്റെ പേരില്‍ മറ്റാരോ എഴുതിയ കഥയാണ് കട്ടന്‍ചായയും പരിപ്പുവടയുമെന്നായിരുന്നു പിന്നീട് ഇ പിയുടെ വിശദീകരണം. ഇ പി ജയരാജനുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നതാണെന്നായിരുന്നു പിന്നീട് പാര്‍ട്ടി സമ്മേളനങ്ങള്‍ വിലയിരുത്തിയത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം ശേഷിക്കെ പാര്‍ട്ടി സെക്രട്ടറിയുടെ അഭിമുഖമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് നിലമ്പൂര്‍ പോലുള്ള മണ്ഡലത്തില്‍ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് എല്‍ ഡി എഫിന്റെ വിലയിരുത്തല്‍. ആര്‍ എസ് എസുമായും ബി ജെ പി നേതൃത്വവുമായി ചില അന്തര്‍ധാരകള്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഉത്തേജനം നല്‍കുന്നതാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. എം വി ഗോവിന്ദന്‍ തന്റെ അഭിമുഖത്തെ വളച്ചൊടിച്ചെന്ന് പറയുമ്പോഴും അഭിമുഖത്തില്‍ ഗോവിന്ദന്‍ അടിയന്തരാവസ്ഥയുടെ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടാക്കിയ നീക്കുപോക്കാണിതെന്നാണ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് ബേപ്പൂര്‍ തിരഞ്ഞെടുപ്പില്‍ കോ-ലി – ബി സഖ്യമുണ്ടാക്കിയ ചരിത്രം പരിശോധിക്കണമെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. വര്‍ഗീയ ശക്തികളുമായി ഒരിക്കലും സിപിഐഎം കൂട്ടുകൂടിയിട്ടില്ലെന്നും ഒരു വര്‍ഗീയ ശക്തിയുടേയും വോട്ടുവേണ്ടെന്നുമാണ് പാര്‍ട്ടിയുടെ നിലപാടെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് നേരത്തെ സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് സിപിഐഎമ്മുമായുള്ള ധാരണയുടെ ഭാഗമാണെന്ന ആരോപണം ശക്തമായതോടെയാണ് പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ഒരാളെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുന്നത്. അപ്പോഴും പ്രതിപക്ഷം സി പി എം – ബി ജെ പി ബന്ധമെന്ന ആരോപണം ആവര്‍ത്തിച്ചു. എം വി ഗോവിന്ദന്റെ അഭിമുഖത്തോടെ പ്രതിപക്ഷം സിപിഐഎമ്മിനെതിരെ കടുത്ത ആരോപണവുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത് വര്‍ഗീയ ശക്തികളുമായുള്ള യു ഡി എഫിന്റെ ബന്ധം വ്യകതമാക്കുന്നുവെന്നായിരുന്നു സി പി എം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ ഏറ്റവും പ്രധാന ആരോപണം. വി ഡി സതീശനെതിരെ കടുത്ത ആരോപണമാണ് സി പി എമ്മും ബി ജെ പിയും ഉയര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ സി പി എം – ആര്‍ എസ് എസ് സഹകരണമാണ് യു ഡി എഫ് ഉയര്‍ത്തുന്ന ഏറ്റവും പ്രധാന ആരോപണം. പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസമാണ് എം വി ഗോവിന്ദന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ എസ് എസുമായി പാര്‍ട്ടി സഹകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
സിപിഐഎം ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന എം വി ഗോവിന്ദന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ആര്‍ എസ് എസ് ബന്ധം നിഷേധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സി പി എമ്മിന് ആര്‍ എസ് എസ് , ബി ജെ പി നേതാക്കളുമായി രഹസ്യബന്ധമുണ്ടെന്നും, തൃശ്ശൂര്‍ പൂരം കലക്കലടക്കമുള്ള നിരവധി വിഷയങ്ങളില്‍ ആര്‍ എസ് എസുമായി സി പി എം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ച സി പി എം ഉന്നതരുടെ അറിവോടെയാണെന്നുമുള്ള പി വി അന്‍വറുടെ ആരോപണവും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടാണ് സി പി എം സംസ്ഥാന സെക്രട്ടറി ആര്‍ എസ് എസുമായി നേരത്തെ സഖ്യമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സ്വര്‍ണ കള്ളക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ വിവാദ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഇത് അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനെക്കൊണ്ട് തിരുത്തിച്ചെങ്കിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗും പി വി അന്‍വറും എല്‍ ഡി എഫിനെതതിരെ ഉയര്‍ത്തിയ പ്രധാന ആരോപണം മലപ്പുറം പരാമര്‍ശമായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയുണ്ടായാല്‍ അത് എം വി ഗോവിന്ദന് വിനയാവും. ബി ജെ പിയുടെ പരമ്പരാഗത വോട്ടില്‍ ചോര്‍ച്ചയുണ്ടായാല്‍ അത് മറ്റൊരു വിവാദത്തിന് വഴിവച്ചേക്കും. എന്തായാലും നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ അഭിമുഖം വലിയ വിവാദങ്ങള്‍ വഴിയൊരുക്കിയിരിക്കുകയാണ്.
Story Highlights : CPIM leader M V govindan on RSS controversy explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here