‘കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായി, 9 വിരലുകൾ മുറിച്ചു’; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന എം എസ് നീതു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നും നീതു വെളിപ്പെടുത്തി.
കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതരാരോപണങ്ങളാണ് നീതു ഉന്നയിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ വിരലുകൾ മുറിച്ചു മാറ്റേണ്ടി വരില്ലായിരുന്നുവെന്ന് നീതു പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കേണ്ട യാതൊരു പരിചരണവും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല.
സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ആദ്യം കോസ്മെറ്റിക് ആശുപത്രിയുമായി ബന്ധപ്പെടുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയില്ല. തനിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെല്ലാം ഡോക്ടർ അടക്കം നിസ്സാരമായി കണ്ടെന്നും നീതു വെളിപ്പെടുത്തി.
ഫെബ്രുവരി 22നാണ് അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്കായി നീതു കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടർന്നാണ് 9 വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. അണുബാധയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ ഇപ്പോഴും നീതു വിദഗ്ധ ചികിത്സ തുടരുകയാണ്.നീതുവിന്റെ ഭർത്താവിന്റെ പരാതിയിൽ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Story Highlights : Serious allegations against cosmetic hospital Kazhakkoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here