‘നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം, 100ലധികം സീറ്റുകളുമായി അധികാരത്തിൽ വരും’; വി.ഡി സതീശൻ

നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്. യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരും. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. 2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്‍റെ തെളിവാണ് ഈ വിജയം. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. ഈ തെരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി.
യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കും.മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ ഈ വിജയം കരുത്താകും. ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായിയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പിവി അൻവര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം അല്ലെന്നും താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. പിവി അൻവറിന്‍റെ കാര്യത്തിൽ തീരുമാനം പറയില്ല. കൂടിയാലോചനയ്ക്കുശേഷം അക്കാര്യം പറയും. നിലമ്പൂരിൽ ഉണ്ടായത് ഭരണവിരുദ്ധ വികാരമാണ്. സര്‍ക്കാരിനോടുള്ള വെറുപ്പ് വ്യക്തമാണെന്നും ജനങ്ങളെ വിലകുറച്ച് കണ്ടതിനുള്ള മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Story Highlights : V D Satheesan about Nilambur political victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here