തന്ത്രങ്ങൾ പിഴച്ചത് എവിടെ?; നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.ഐ.എം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.ഐ.എം. നാളെ മുതൽ മൂന്നുദിവസം നടക്കുന്ന പാർട്ടി നേതൃയോഗങ്ങൾ ഫലം അവലോകനം ചെയ്യും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടർന്നുളള ദിവസങ്ങളിൽ സംസ്ഥാന സമിതിയുമാണ് ചേരുക. തന്ത്രങ്ങൾ പിഴച്ചത് എവിടെയെന്നും ഭരണവിരുദ്ധ വികാരത്തിന്റെ ആഴം എത്രയാണെന്നുമുള്ള വിലയിരുത്തൽ സിപിഐഎം നേതൃയോഗത്തിൽ ഉണ്ടാകും. 1600ൽ പരം വോട്ടുകൾക്ക് നിലമ്പൂരിൽ ജയിക്കും എന്നായിരുന്ന മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് നൽകിയ കണക്ക്.
അതേസമയം നിലമ്പൂരിൽ വിധി നിർണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അൻവർ പിടിച്ച വോട്ടുകളുമാണ്. മണ്ഡലത്തിൻ്റെ മനസിലിരുപ്പ് തിരിച്ചറിയുന്നതിൽ സി പി ഐ എം പരാജയപ്പെട്ടു. മികച്ച സ്ഥാനാർത്ഥി, പി വി അൻവർ പിടിക്കുന്ന യു ഡി എഫ് വോട്ടുകൾ, ആര്യാടൻ ഷൗക്കത്തിനോട് ലീഗിന് പിണക്കം, അന്തരിച്ച വിവി പ്രകാശിൻ്റെ സുഹൃത്തുക്കളുടെ വോട്ട്, എപി സുന്നി വിഭാഗത്തിൻ്റെ പിന്തുണ. ഇവയൊക്കെ മതി പാട്ടും പാടി ജയിക്കാനെന്ന് സിപിഐഎം കണക്കുക്കൂട്ടി. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഉപയോഗിച്ചിട്ടും എം സ്വരാജിനെ വിജയിപ്പിക്കാൻ സി പിഐഎമ്മിനായില്ല.
ബൂത്തു തല കണക്കുകളും അവലോകനങ്ങളും സിപിഐഎം പതിവു പോലെ നടത്തി. ഉറപ്പുള്ള വോട്ടു മാത്രം കണക്കാക്കി ബ്രാഞ്ച് സെക്രട്ടറിമാർ 2000 വോട്ടിന് മേൽ സ്വരാജ് ജയിക്കുമെന്ന കണക്കും തയ്യാറാക്കി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നേതാക്കൾ വോട്ടർമാരെ പലവട്ടം നേരിൽ കണ്ടു. പക്ഷേ സിപിഐഎമ്മിൻ്റെ കണക്ക് കൂട്ടൽ തെറ്റി. മറുവശത്ത് കോൺഗ്രസും ലീഗും മുമ്പില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇവരുടെ മുൻകയ്യിൽ വോട്ടർ പട്ടികയിൽ പുതുതായി ചേർത്തത് 8000 ത്തോളം പേരെയാണ്. കേരളത്തിന് പുറത്തുള്ള നിലമ്പൂർ മണ്ഡലക്കാരായ 4300 പേരുടെ പട്ടിക തയ്യാറാക്കി. ഇതിൽ 70% പേരെ ബൂത്തിലെത്തിച്ചു. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചു. സിപിഐഎമ്മിന് ആർഎസ്എസ് ബന്ധമെന്നാരോപിച്ചു. എം വി ഗോവിന്ദൻ്റെ പരാമർശം യു ഡി എഫ് ആരോപണത്തിന് അടിവരയിട്ടു. പി വി അൻവറിനെ എൽഡിഎഫും യുഡിഎഫും തളളിക്കളഞ്ഞെങ്കിലും കരുത്ത് തെളിയിക്കാൻ അദ്ദേഹത്തിനായി. മത്സരിക്കണമോ വേണ്ടയോ എന്ന് അവസാന നിമിഷം വരെ ആലോചിച്ചിരുന്ന എൻഡിഎക്ക് മണ്ഡലത്തിൽ കാര്യമായ വളർച്ചയില്ലെന്നും ജനവിധി വ്യക്തമാക്കുന്നു.
Story Highlights : CPI(M) to Review Nilambur By-Election Defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here