സംഘര്‍ഷത്തിന് അയവില്ല; വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നു. ഇസ്രയേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു. ഇസ്രയേൽ നഗരമായ ബീർഷെബയിൽ ഇറാൻ മിസൈൽ പതിച്ചു. അയൺ ഡോമുകൾക്ക് മിസൈലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. അതേസമയം വെടിനിർത്തലിനായി ട്രംപ് യാചിച്ചെന്ന് ഇറാൻ ടി വി റിപ്പോർട്ട് ചെയ്തു.
ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ തള്ളി ഇറാൻ രംഗത്തുവന്നു. യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാമെന്നും സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായിരുന്നു. പിന്നാലെ ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നാണ് നിർദേശം. ഇതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് ഖത്തർ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ ലക്ഷ്യം ഖത്തറല്ലെന്നും ഖത്തർ സഹോദര തുല്യമായ രാജ്യമാണെന്നുമാണ് ഇറാന്റെ പ്രതികരണം. ആക്രമണം ഖത്തര്‍ ജനതയ്ക്ക് ഭീഷണിയാകില്ലെന്നും ഖത്തറുമായുള്ള ചരിത്രബന്ധം തുടരുമെന്ന് ഇറാൻ പ്രതികരിച്ചു.
Story Highlights : Iranian Media Claims Trump Appealed for Ceasefire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here