സൂംബയുമായി ബന്ധപ്പെട്ട് വിവാദം എന്തിനെന്നറിയില്ല? മതം പരിധിവിട്ട് ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ല; ബിനോയ് വിശ്വം

സൂംബാ ഡാൻസുമായി എന്തിനാണ് വിവാദം എന്നറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്വന്റി ഫോറിനോട് പറഞ്ഞു.വ്യായാമത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ആ തീരുമാനത്തെ അന്ധമായ കണ്ണോടുകൂടി കണ്ടിട്ട് കാര്യമില്ല അതിന്റെ എല്ലാവശങ്ങളും പഠിക്കുകയാണ് ആദ്യം വേണ്ടത്. വിദ്യാർഥികൾക്ക് പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങൾ വേണം. മതം അതിന്റെ പരിധിവിട്ട് എല്ലാത്തിലും ഇടപെടാൻ ശ്രമിക്കുന്നത് ശരിയായ കാര്യമല്ലെന്നും ബിനോയ് വിശ്വം ട്വന്റി ഫോറിനോട് വ്യക്തമാക്കി.
അതേസമയം, ഡാൻസ്, കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്ത എപി വിഭാഗത്തിന്റെ പ്രതികരണം. സൂംബ എല്ലാ കുട്ടികൾക്കും ഉള്ള പദ്ധതി എന്ന രീതിയിലാണ് സ്കൂളുകളിൽ നടപ്പാക്കുന്നത്. ആണും പെണ്ണും ഒരുമിച്ച് ആടിപ്പാടുന്ന പ്രക്രിയയാണ് കൊണ്ടുവരുന്നത്. പ്രായോഗികമായി അംഗീകരിക്കാൻ കഴിയാത്ത കാര്യം. ലഹരിക്ക് എതിരെ നല്ല ബോധവൽക്കരണമാണ് ആവശ്യമെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
Read Also: ‘ഒരു തർക്കവും ഇല്ല’; ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് എം വി ശ്രേയാംസ്കുമാർ
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബാ ഡാൻസിന് എതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫും രംഗത്തുവന്നിരുന്നു .ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല കുട്ടിയെ സ്കൂളിൽ വിടുന്നതെന്നാണ് അദ്ദേഹത്തിൻ്റെ കുറിപ്പ്. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നാണ് ടി.കെ അഷ്റഫിൻ്റെ ഫേസ്ബുക്ക് കുറിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Binoy Viswam reacted zumba dance controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here