ബിജെപിയില്‍ കടുത്ത വിഭാഗീയത; കെ സുരേന്ദ്രനും വി മുരളീധരനും നേതൃത്വവുമായി അകല്‍ച്ചയില്‍

ബിജെപി കേരള ഘടകത്തില്‍ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. പുതിയ അധ്യക്ഷന്റെ വരവോടെ അപ്രസക്തരായിമാറിയ നേതാക്കളാണ് നിസ്സഹകരണവുമായി രംഗത്തെത്തിയത്.
മുന്‍അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്ക് നിലവിലുള്ള സംസ്ഥാന അധ്യക്ഷന്‍ താത്പര്യം കാട്ടുന്നില്ലെന്നും, കൃഷ്ണദാസ് പക്ഷം നേതാക്കളുടെ നിര്‍ദേശങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ നടപ്പാക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ പ്രധാന ആരോപണം. നേതൃത്വവുമായി ആലോചിക്കാതെ പരസ്യപ്രതികരണം പാടില്ലെന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാടും നേതാക്കള്‍ക്ക് വിനയായി. പത്രസമ്മേളനങ്ങള്‍ വിളിച്ച് ഒരോ നേതാക്കളും വ്യത്യസ്ഥമായ ആഭിപ്രായങ്ങള്‍ പറയുന്നതും, ടെലിവിഷന്‍ ചാനലുകളില്‍ സ്വന്തം നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും അവസാനിപ്പിച്ചതില്‍ ചില നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ വിരോധവും ഇരുനേതാക്കളുടേയും സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയതും ഇരുനേതാക്കള്‍ക്കും വിനയായി മാറുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പുതിയ അധ്യക്ഷന്‍ വന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും പങ്കെടുപ്പിക്കുന്നില്ലെന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുമായി ഭാരതാംബ വിഷയത്തിലുള്ള പോരാട്ടത്തിലടക്കം എല്ലാ നേതാക്കള്‍ക്കും ഇടപെടാനുള്ള അനുനതി സംസ്ഥാന നേതൃത്വം നല്‍കിയിട്ടില്ല. ഇത്തരം വിഷയങ്ങള്‍ ഉയരുമ്പോള്‍ നേതാക്കള്‍ ഇടപെടുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന പതിവ് രീതി ഇക്കഴിഞ്ഞ ദിവസം ഉണ്ടായില്ല. വിവിധ വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കളെ അകറ്റി നിര്‍ത്തുന്നുവെന്ന ആരോപണമാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കുന്നത്.
മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതോടെ നേതാക്കള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പഴയതുപോലെ സ്വീകാര്യതയില്ലാതാകുമോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയോഗത്തിലേക്ക് മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍., വി മുരളീധരന്‍, സി കെ പത്മനാഭന്‍ എന്നിവരെ ഉള്‍പ്പെടുത്താത്തതാണ് പുതിയ വിവാദങ്ങളുടെ തുടക്കം. ഇതോടെ രാജീവ് ചന്ദ്രശേഖറിനെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള നീക്കമാണ് വിഭാഗം നേതാക്കള്‍ കൈക്കൊള്ളുന്നത്.
കേരള ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനുള്ള നീക്കം വീണ്ടും പാളുന്നതില്‍ ദേശീയ നേതൃത്വത്തിനും ആശങ്കയുണ്ട്. രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥനെ മാത്രം പരിഗണിക്കുന്നുവെന്നും ഇത് നേതാക്കളെ നിശബ്ദരാക്കുന്നതിന് തുല്യമാണെന്നുമാണ് ആരോപണം. കെ സുരേന്ദ്രന്‍ അധ്യക്ഷനായിരുന്ന കാലത്ത് ആര്‍എസ്എസുമായി ഭിന്നതയുടലെടുത്തതും ആര്‍എസ്എസ് പ്രചാരക് കെ സുഭാഷിനെ ബിജെപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്‍വലിച്ചിരുന്നു. കേരളത്തിലെ ഗ്രൂപ്പുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും ഇരുവിഭാഗത്തേയും ഒരുമിച്ചുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിയെ ശുദ്ധീകരിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് കെ സുഭാഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുഭാഷിന്റെ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വാകാര്യതയുണ്ടായില്ല. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയതും ഗ്രൂപ്പുകളില്ലാത്തതുമായ ഒരു പുതിയ നേതൃത്വത്തെ സംസ്ഥാനത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ബിജെപിയിലെ വി മുരളീധരന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള പോരാട്ടത്തിന് ദീര്‍ഘകാലത്തെ പഴക്കമുണ്ട്. ഇരുനേതാക്കളേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപിക്ക് പുറത്തുനിന്നുള്ള കുമ്മനം രാജശേഖരനെ സംസ്ഥാന ്അധ്യക്ഷനാക്കിയതടക്കം പലവിധ പരീക്ഷണങ്ങള്‍ നടത്തിയ ബിജെപി കെ സുരേന്ദ്രനെ മാറ്റി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നു. പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതിനായി ദേശീയ നേതൃത്വം കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്.
സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്‍, എം ടി രമേഷ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങി അര ഡസന്‍ പേരുകളാണ് ഉയര്‍ന്നിരുന്നത്. ശോഭാ സുരേന്ദ്രനും എം ടി രമേഷും വരുന്നതില്‍ വി മുരളീധരന്‍ പക്ഷത്തിന് താത്പര്യമുണ്ടായിരുന്നില്ല. ആര്‍എസ്എസ് നിര്‍ദേശിക്കുന്ന ഒരാള്‍ അധ്യക്ഷനാകുമെന്നുള്ള വാര്‍ത്തകള്‍ക്കിടെയാണ് എല്ലാ ഗ്രൂപ്പുകാരേയും ഞെട്ടിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ എത്തിയത്. ബിജെപി സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ നിയമനം അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയതോടെയാണ് രാജീവ് ചന്ദ്രശേഖറിന്് കേരളവുമായി അടുത്ത ബന്ധം. മലയാളിയാണെങ്കിലും കേരളത്തില്‍ വേരുകളില്ലാത്ത മലയാളിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്നൊക്കെയുളള ആരോപണങ്ങള്‍ ബിജെപിയിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നു. തിരഞ്ഞെടുപ്പിന് ശേഷം കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന ആഗ്രഹം കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ വച്ചു. ശോഭാ സുരേന്ദ്രനും എം ടി രാമേഷും അടങ്ങുന്ന ഒരു വിഭാഗം നേതാക്കള്‍ കെ സുരേന്ദ്രന്‍ തുടരുന്നതിന് എതിരായ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെയാണ് നേതൃമാറ്റത്തിന് കളമൊരുങ്ങിയത്.
മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനും കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷനുമായി സഹകരിക്കാത്തതാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷനായി കേരളത്തിന് പുറത്തുനിന്നും രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവരുന്നതിന് കെ സുരേന്ദ്രനും വി മുരളീധരനും എതിരായിരുന്നു. പാര്‍ലമെന്റില്‍ ഒരു സീറ്റു ലഭിച്ചതോടെ സംസ്ഥാനത്ത് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന ബിജെപിക്ക് വീണ്ടും തലവേദനയായിരിക്കുകയാണ് ഗ്രൂപ്പിസം.
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ വിജയിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഉടന്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഭരണത്തിലിരിക്കുന്ന പന്തളം, പാലക്കാട് നഗരസഭകളില്‍ നിരവധി ആഭ്യന്തര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ഭരണം നഷ്ടപ്പെടാതിരിക്കേണ്ടതും സംസ്ഥാന നേതൃത്വത്തിന് അനിവാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവും.
Story Highlights : Severe factionalism in BJP Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here