‘രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ഗുരുതരമായ പിശക്’: കേരള സർവകലാശാല ടീച്ചേഴ്സ് അസോസിയേഷൻ

കേരള സർവകലാശാല രജിസ്ട്രാറെ നിയമവിരുദ്ധമായി സസ്പെൻറ് ചെയ്ത നടപടി കേട്ടുകേൾവിയില്ലാത്തതും നിയമവരുദ്ധവുമെന്ന് കേരള സർവ്വകലാശാല ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന തെറ്റായ നടപടികൾ തിരുത്താനാണ് വൈസ് ചാൻസിലർ തയ്യാറാകേണ്ടത്. സിൻഡിക്കേറ്റ് യോഗം പോലും ചേരാതെ വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.സംഘപരിവാർ അജണ്ട സർവകലാശാലയിൽ നടപ്പാക്കാൻ തയ്യാറായാൽ അതിശക്തമായ പ്രതിഷേധം ഉയർത്തുമെന്ന്
കെ.യു.ടി.എ പ്രസിഡൻറ് പ്രൊഫ.സ്വപ്നയും ജനറൽ സെക്രട്ടറി ഡോ.പ്രമോദ്കിരണും പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പൊലീസ് രണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നോട്ട് പോകാൻ പ്രവർത്തകർ തയ്യാറായില്ല. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗവർണർ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.
അതേസമയം കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വൈസ് ചാൻസിലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഇല്ല എന്നാണ് വാദം. വൈസ് ചാൻസിലറുടെ നടപടിയ്ക്കെതിരെ സിൻഡിക്കേറ്റും, രജിസ്ട്രാറും കോടതിയെ സമീപിക്കുന്നുണ്ട്.
Story Highlights : Kerala University Teachers’ Association react Registrar Suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here