‘ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാർ നടത്തുന്നവർ, സംസ്കാരത്തെ നശിപ്പിക്കുന്നു’: ശിവസേന എംഎൽഎ

മുംബൈയിൽ എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചത് പിന്നാലെ ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തി എംഎൽഎ സഞ്ജയ് ഗെയ്ഗ്വാദ്. മുംബൈയെ നശിപ്പിക്കുന്നത് ദക്ഷിണേന്ത്യക്കാരാണെന്നാണ് എംഎൽഎയുടെ വിദ്വേഷ പരാമർശം. അതേസമയം എംഎൽഎയുടെ മർദ്ദനമേറ്റ കാന്റീൻ നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കി.
മോശം ഭക്ഷണം നൽകിയെന്ന് ആരോപിച്ചാണ് മുംബൈയിലെ എംഎൽഎ ഹോസ്റ്റൽ കാന്റീൻ നടത്തിപ്പുകാരനെ സഞ്ജയ് ഗെയ്ഗ്വാദ് മർദിച്ചത്. തോർത്തുമുണ്ട് ഉടുത്ത് വന്ന എംഎൽഎയും സഹായികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ എംഎൽഎയുടെ നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും ചെയ്ത കാര്യം ശരിയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് എംഎൽഎ. ഭക്ഷണം മോശമായി ഇനിയും മർദിക്കുമെന്ന് ഭീഷണിയും മുഴക്കി. ഹോട്ടൽ നടത്തിപ്പുകാരൻ ദക്ഷിണേന്ത്യകാരനാണെന്നും നല്ല ഭക്ഷണം നൽകാൻ അറിയില്ലെന്നും ഇന്നൊരു ദേശീയ മാധ്യമത്തോടും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ഡാൻസ് ബാറുകൾ അടക്കം നടത്തുന്നത് ദക്ഷിണേന്ത്യക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്വേഷം പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ശിവസേന ശിൻഡെ വിഭാഗം നേതാവാണ് ബുൽധാനയിൽ നിന്നുള്ള ഈ എംഎൽഎ. നേരത്തെ രാഹുൽ ഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് വിവാദത്തിലായിട്ടുമുണ്ട്. കാന്റീൻ ജീവനക്കാരനെ മർദിച്ച സംഭവത്തെ പക്ഷേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിപ്പറഞ്ഞു. അതേസമയം വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഭഷ്യ വകുപ്പ് ക്യാൻ്റീൻ നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദാക്കി. എന്നാൽ മർദ്ദിച്ച എം എൽ എ ക്കെതിരെ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല.
Story Highlights : ‘South Indians run dance bars’, sanjay gaikwad MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here