‘ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല, അവനോട് ആര്‍ക്കാണ് ഇത്ര ദയയെന്ന് തോന്നിപ്പോയി, അവന്റെ മരണവാര്‍ത്ത കേള്‍ക്കാന്‍ കാത്താണ് ഞാന്‍ ജീവിക്കുന്നത്’; സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമി തനിയെ ജയില്‍ ചാടി എന്നത് വിശ്വസിക്കുന്നില്ലെന്നും അയാള്‍ക്ക് പിന്നില്‍ മറ്റാളുകളുണ്ടെന്നും ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. ഇന്ന് നടന്ന സംഭവം ജയില്‍ സുരക്ഷയെക്കുറിച്ച് തന്നെ സംശയിച്ച് പോകുന്ന വിധത്തിലാണെന്ന് സുമതി പറഞ്ഞു. ഗോവിന്ദച്ചാമിയെ ഇനിയെങ്കിലും തൂക്കിക്കൊല്ലണം. അല്ലെങ്കില്‍ ഏത് അറയില്‍ കൊണ്ടിട്ടാലും അവന്‍ ചാടും. അയാളുടെ മരണം ആഗ്രഹിച്ചാണ് കഴിഞ്ഞ 15 വര്‍ഷങ്ങളായി താന്‍ ജീവിക്കുന്നതെന്നും സുമതി കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു സുമതിയുടെ പ്രതികരണം. ( soumya’s mother on govindachami’s jail escape)
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് അറിഞ്ഞപ്പോള്‍ മുതല്‍ ശരീരത്തില്‍ പടര്‍ന്നുകയറിയ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് സുമതി പറയുന്നു. ജയില്‍ച്ചാട്ടം അറിഞ്ഞത് തന്നെ ട്വന്റിഫോര്‍ ചാനല്‍ അഭിപ്രായം ആരായാന്‍ വിളിച്ചപ്പോഴായിരുന്നു. കുളിച്ചുകഴിഞ്ഞ ഉടന്‍ തന്നെയാണ് ഈ വാര്‍ത്ത അറിയുന്നത്. ശരീരമാകെ വിറച്ചുപോയി. 15 വര്‍ഷമായി താന്‍ മകളെ നഷ്ടപ്പെട്ട ദുഃഖം അനുഭവിക്കുന്നു. അവന്റെ മരണവാര്‍ത്തയ്ക്ക് കാതോര്‍ത്താണ് ജീവിക്കുന്നത്. മകള്‍ക്കുവേണ്ടി താന്‍ കരഞ്ഞതുപോലെ ഇനിയൊരമ്മയ്ക്കും കരയേണ്ടി വരരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും സുമതി കൂട്ടിച്ചേര്‍ത്തു.
Read Also: ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും
ആളൂര്‍ വക്കീലിനല്ലാതെ ഈ നാട്ടില്‍ മറ്റാര്‍ക്കും ദയ തോന്നില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്ന് സുമതി പറയുന്നു. അവന് ജയിലില്‍ ഇഷ്ടഭക്ഷണം ലഭിക്കുന്നതായി കേള്‍ക്കുന്നു. ആര്‍ക്കാണ് ആ കൊടുംക്രിമിനലിനോട് ഇത്ര ദയയെന്ന് മനസിലാകുന്നില്ല. മകള്‍ മരിച്ചിട്ട് 15 വര്‍ഷമായിട്ടും കേരളീയ സമൂഹത്തിന് അവനോട് ഇപ്പോഴും അമര്‍ഷമാണ്. അവനെ ശിക്ഷിക്കുന്നതൊന്നും മതിയാകുന്നില്ല എന്നാണ് പലപ്പോഴും പല അമ്മമാരും തന്നെ വിളിച്ച് പറഞ്ഞിട്ടുള്ളതെന്നും സുമതി കൂട്ടിച്ചേര്‍ത്തു.
Story Highlights : soumya’s mother on govindachami’s jail escape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here